കൊച്ചി: ദുരന്ത നിവാരണത്തിൽ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് സിപിഎം സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിന് ശേഷം ദുരിതാശ്വാസ ക്യാംപിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്ന് ചെറിയാൻ ഫിലിപ്പ് സമൂഹ മാദ്ധ്യമത്തിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
2018,19 വര്‍ഷങ്ങളിലെ പ്രളയത്തിന് പിന്നാലെ നെതര്‍ലൻഡ്‌സ് മാതൃക അവിടെപോയി പഠിച്ചിട്ടും തുടര്‍നടപടികളെ കുറിച്ച് ഒന്നും അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിയും സംഘവും നെതര്‍ലന്‍ഡില്‍ പോയിട്ടും വെള്ളപ്പൊക്കം തടയാനുള്ള യാതൊരു പദ്ധതിയും കേരളത്തില്‍ നടപ്പായില്ലെന്ന് നവമാദ്ധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ചെറിയാൻ ഫിലിപ്പും സമാന ആരോപണം ഉയർത്തുന്നത്.
കാലാവസ്‌ഥാ വ്യതിയാനം, പരിസ്‌ഥിതി ആഘാതം എന്നിവ മൂലം കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും പ്രളയവും വരള്‍ച്ചയും പ്രതീക്ഷിക്കാം. ഭൂമിയില്‍ മഴവെള്ളം കെട്ടിക്കിടക്കാന്‍ ഇടമുണ്ടായാല്‍ മാത്രമേ പ്രളയത്തേയും വരള്‍ച്ചയേയും പ്രതിരോധിക്കാനാവൂ. രണ്ടിനേയും നേരിടാന്‍ ദീര്‍ഘകാല പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു.
Read Also: ‘എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ’; കുറിപ്പെഴുതി ഹോട്ടലുടമ ജീവനൊടുക്കി