ന്യൂഡെൽഹി: സംഘടനാ തിരഞ്ഞെടുപ്പിന് എതിരല്ലെന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വം. നാളെ ചേരുന്ന പ്രവർത്തക സമിതി ഇതിനുള്ള സമയക്രമം തീരുമാനിക്കുമെന്നാണ് റിപ്പോർട്. പ്രധാന തീരുമാനങ്ങൾക്ക് കോർ ഗ്രൂപ്പ് രൂപീകരിക്കണമെന്ന് വിമതർ യോഗത്തിൽ നിർദ്ദേശിക്കും.
കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പൂർണസമയ അധ്യക്ഷനെ വേണമെന്ന ആവശ്യം ഉയർത്താനാണ് വിമത ഗ്രൂപ്പ് ഒരുങ്ങുന്നത്. സംഘടനാ തിരഞ്ഞെടുപ്പിലൂടെ ഇത് തീരുമാനിക്കാം എന്ന് എഐസിസി യോഗത്തിൽ നിർദ്ദേശിക്കും. തിരഞ്ഞെടുപ്പ് വൈകിക്കേണ്ടെന്നും അടുത്ത മാസം അംഗത്വം പുതുക്കൽ തുടങ്ങി 2022 ഓഗസ്‌റ്റോടെ പ്രവർത്തകസമിതി തിരഞ്ഞെടുപ്പ് നടക്കുന്ന രീതിയിൽ സമ്മേളനങ്ങൾ നിശ്‌ചയിക്കാം എന്നുമുള്ള നിർദ്ദേശമാണ് നേതൃത്വത്തിനുള്ളത്.
അതുവരെ സോണിയാ ഗാന്ധി അധ്യക്ഷ സ്‌ഥാനത്ത് തുടരട്ടെ എന്ന നിർദ്ദേശത്തെ വിമതരും എതിർക്കാനിടയില്ലെന്ന് കേന്ദ്ര നേതൃത്വം കരുതുന്നു. എന്നാൽ സംഘടനാ തിരഞ്ഞെടുപ്പ് നീണ്ടാൽ പാർട്ടിയിലെ തീരുമാനങ്ങൾ കൂട്ടായെടുക്കാൻ സംവിധാനം വേണം എന്ന് വിമതർ നിർദ്ദേശിക്കും. കനയ്യ കുമാറിനെ പാർട്ടിയിലേക്ക് എത്തിച്ചത് പോലുള്ള തീരുമാനങ്ങൾ കോർഗ്രൂപ്പ് കൈക്കൊള്ളണം എന്നാണ് വിമത ഗ്രൂപ്പിന്റെ ആവശ്യം. ഗുലാംനബി ആസാദ്, പി ചിദംബരം തുടങ്ങിയവർ കൂടി ഉൾപ്പെട്ട കോർഗ്രൂപ്പിൽ തീരുമാനങ്ങൾ വരണം എന്നാണ് നിർദ്ദേശം.
എന്നാൽ സംസ്‌ഥാന ഘടകങ്ങൾക്ക് ഇതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നാണ് നേതൃത്വത്തിന്റെ മറുവാദം. ഉത്തരാഖണ്ഡിൽ മുതിർന്ന ബിജെപി നേതാവാണ് പാർട്ടിയിൽ വന്നത്. ലഖിംപുർ ഖേരി കൂട്ടക്കൊലക്ക് ശേഷം പഞ്ചാബിൽ സ്‌ഥിതി മാറിയതും പ്രവർത്തക സമിതിയിൽ നേതൃത്വത്തിന് മേൽക്കൈ നൽകും.
Most Read: ‘മോദിജിക്ക് അഭിനന്ദനങ്ങള്‍’; പട്ടിണി സൂചികയില്‍ പിന്നിലായതിൽ പരിഹസിച്ച് കപില്‍ സിബല്‍