കോട്ടയം: വനിതകൾക്ക് വേണ്ടി വാദിക്കുന്നത് കൊണ്ടാണ് നേതാക്കളുടെ കണ്ണിലെ കരടായി മാറിയതെന്നും ഇനി എൻസിപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും കോൺഗ്രസ് വിട്ട നേതാവ് ലതികാ സുഭാഷ്. “വരും ദിവസങ്ങളിൽ എൻസിപിയുമായി ചേർന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. പിസി ചാക്കോയുടെ ഇടപെടലാണ് എൻസിപിയിലേക്ക് വരാൻ ഇടയാക്കിയത്. എൻസിപിയിൽ സ്‌ത്രീ പ്രാതിനിധ്യം ഉറപ്പാക്കും,”- ലതികാ സുഭാഷ് പറഞ്ഞു.
കോൺഗ്രസ് പ്രവര്‍ത്തകരിൽ നിരവധി പേര്‍ എൻസിപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാൻ സമീപിക്കുന്നുണ്ടെന്നും ലതികാ സുഭാഷ് കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ ചൊല്ലി കോൺഗ്രസിൽ നിന്ന് രാജിവച്ച ലതികാ സുഭാഷ് എൻസിപിയിൽ ചേരുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് ഇന്നാണ്.
പതിറ്റാണ്ടുകളായി കോൺഗ്രസിന് ഒപ്പം പ്രവര്‍ത്തിച്ച ആളെന്ന നിലയിൽ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ അഴിമതിയില്ലാതെ കാര്യക്ഷമമായി നടപ്പാക്കാനായി. ഗ്രൂപ്പ് രാഷ്‌ട്രീയത്തിന്റെ അതിപ്രസരത്തിനിടക്കും കിട്ടിയ മഹിളാ കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം ഏറെ പ്രതീക്ഷയോടെയാണ് ഏറ്റെടുത്തത്. കോൺഗ്രസ് പാർട്ടിയിൽ വനിതാ പ്രാതിനിധ്യത്തിന് വേണ്ടി വാദിക്കാൻ ഈ പദവികൊണ്ട് കഴിഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തലമുണ്ഡനം ചെയ്‌തുള്ള അസാധാരണ പ്രതിഷേധത്തിലൂടെയാണ് ലതികാ സുഭാഷ് കോൺഗ്രസ് വിട്ടത്. പിന്നീട് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മൽസരിക്കുകയും ചെയ്‌തിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷവും സ്വതന്ത്രയായി തന്നെ നിൽക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും എൻസിപി സംസ്‌ഥാന അധ്യക്ഷൻ പിസി ചാക്കോയുമായി നടത്തിയ ചർച്ചക്ക് പിന്നാലെ പാർട്ടിയുടെ തണലിലേക്ക് മാറാൻ ലതികാ സുഭാഷ് തീരുമാനിക്കുകയായിരുന്നു.
Most Read: സംസ്‌ഥാനത്ത് ലോക്ക്ഡൗണിൽ മദ്യമൊഴുകുന്നു; പിടികൂടിയത് 12127 ലിറ്റർ സ്‌പിരിറ്റും 1287 ലിറ്റർ ചാരായവും