പത്തനംതിട്ട: നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെയും, കാലാവസ്‌ഥ അനുകൂലമായതോടെയും ശബരിമലയിൽ എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വർധന. വെർച്വൽ ക്യു വഴി ബുക്ക് ചെയ്‌ത ശേഷം അത് റദ്ദാക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതായും അധികൃതർ വ്യക്‌തമാക്കി. കൂടാതെ ഇത്തവണത്തെ മണ്ഡലകാല തീർഥാടനം തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ തീർഥാടകർ ദർശനം നടത്തിയത് ഇന്നാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ തന്നെ നാലായിരത്തിലേറെ ആളുകൾ ഇതിനോടകം ദർശനത്തിന് എത്തിക്കഴിഞ്ഞു. അതേസമയം ഇന്നലെ ശബരിമലയിൽ ദർശനം നടത്തിയത് 12,345 തീർഥാടകരാണ്. കനത്ത മഴയെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇന്നലെ രാവിലെ 9 മണിയോടെയാണ് നീക്കിയത്. അതിന് ശേഷമാണ് തീർഥാടകരുടെ എണ്ണത്തിൽ വർധന ഉണ്ടായത്. അതേസമയം 20ആം തീയതിക്ക് ശേഷം ശബരിമലയിൽ എത്തുന്ന ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് അധികൃതർ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.
മഴയുടെ തോത് കുറഞ്ഞതും പമ്പ, കക്കി ഡാമുകൾ തുറന്നിട്ടും ജലനിരപ്പിൽ കാര്യമായ വർധന ഉണ്ടാകാത്തതും പരിഗണിച്ചാണ് തീർഥാടനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചത്. കൂടാതെ തിരക്ക് വർധിക്കുന്നത് പരിഗണിച്ച് നീലിമല വഴിയുള്ള പരമ്പരാഗത പാത തുറക്കാനും നീക്കം ആരംഭിച്ചു. രണ്ട് വർഷത്തിന് ശേഷമാണ് പരമ്പരാഗത പാത തുറക്കുന്നത്.
Read also: വയനാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കാര്യക്ഷമമാക്കും; ഉറപ്പ് നൽകി ആരോഗ്യമന്ത്രി