കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല ഉല്‍ഘാടനം ചെയ്‌തു വി.സി. നിയമനം നടത്തിയതോടെ അതുമായി ബന്ധപ്പെട്ട വിവാദങ്ങളും മുറുകുന്നു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സ്‌ഥാനത്തേക്ക് ശ്രീനാരായണീയരെ പരിഗണിച്ചില്ല എന്ന വെള്ളാപ്പള്ളി നാടേശന്റെ ആരോപണത്തിനെതിരെ എം.ഇ.എസ്. പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു.
ദൈവശാസ്‌ത്രം പഠിപ്പിക്കാനല്ല ശ്രീനാരായണ ഗുരു സര്‍വകലാശാല സ്‌ഥാപിച്ചതെന്നാണ് ഫസല്‍ ഗഫൂര്‍ പറഞ്ഞത്. യോഗ്യതയുള്ള ആരെയും വിസിയായി നിയമിക്കാം. അക്കാദമിക്ക് രംഗത്തും ഭരണ നിര്‍വഹണത്തിലും കഴിവ് തെളിയിച്ചയാളാണ് മുബാറക്ക് പാഷ. ഏതെങ്കിലും മത- സമുദായ സംഘടനകളുടെ നിര്‍ദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലല്ല, മുബാറക്ക് പാഷയെ വിസിയായി സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. കേരളത്തില്‍ നിലിവിലുള്ള 15 സര്‍വകലാശാല വിസിമാരില്‍ മുബാറക്ക് പാഷ മാത്രമാണ് മുസ്ലിം എന്നും ഇതെങ്ങനെ സാമുദായിക പ്രീണനമാകുമെന്നും ഫസല്‍ ഗഫൂര്‍ ചോദിച്ചു.
മലബാറില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസിയെ നിര്‍ബന്ധിച്ച് കൊണ്ടുവന്ന് വിസിയാക്കാന്‍ മന്ത്രി കെ.ടി ജലീല്‍ വാശി പിടിച്ചു. നവോഥാനം മുദ്രാവാക്യമായ ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. പിന്നാക്ക- അധഃസ്‌ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയില്‍ നിന്നു ആട്ടിയകറ്റുന്ന പതിവാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചതെന്നാണ് വിസി നിയമനത്തില്‍ വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞത്.
Read Also: കോഫെപോസ ചുമത്തി; സ്വപ്‌നയും സന്ദീപും കരുതല്‍ തടങ്കലിലേക്ക്
അതിനിടയില്‍ സംഭവുമായി ബന്ധപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ എംപി നടത്തിയ പ്രസ്‌താവന വിവാദമായതോടെ നിയമ നടപടിക്കൊരുങ്ങി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസും എത്തി. മുഖ്യമന്ത്രിയുടെ മരുമകന്‍ നിര്‍ദേശിച്ച ആളെയാണ് ശ്രീനാരായണ സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചതെന്ന പ്രസ്‌താവനക്ക് എതിരെയാണ് നടപടി എടുക്കുമെന്ന് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ റിയാസ് പറഞ്ഞത്.
ഡോ. പി.എം മുബാറക് പാഷയെ ശ്രീനാരായണ സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ ഉണ്ടായത്. നിയമനം സംബന്ധിച്ച തീരുമാനത്തിന് പിന്നാലെ സര്‍വകലാശാല വിസി, പ്രോ വിസി, രജിസ്ട്രാര്‍ നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് പരാതിയും ഉയര്‍ന്നിട്ടുണ്ട്. യുജിസി, സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് വേണ്ട യോഗ്യത ഇല്ലാത്തവരെ നിയമിച്ചു എന്നാണ് ആക്ഷേപം. നിയമനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി സമിതി ഗവര്‍ണര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
National News: ദേശാടന പക്ഷികളുടെ സംരക്ഷണത്തിന് കര്‍മ പദ്ധതികള്‍ ആരംഭിച്ചതായി പ്രകാശ് ജാവദേക്കര്‍