വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ദൗത്യം ഇന്ന് മൂന്നാം ദിനത്തിൽ എത്തിനിൽക്കുകയാണ്. നിലവിൽ മണ്ണുണ്ടി മേഖലയിലാണ് കാട്ടാന തമ്പടിച്ചിരിക്കുന്നത്. ഇടവേളകളിൽ ആനയുടെ സിഗ്‌നൽ ലഭിക്കുന്നതിന് അനുസരിച്ച് ട്രാക്കിങ് ടീം ആനയുടെ അടുത്തേക്ക് നീങ്ങുന്നുണ്ട്.
നാട്ടുകാരുടെ പ്രതിഷേധം കൂടി ശക്‌തമായതിനാൽ സ്‌ഥലവും സന്ദർഭവും ഒത്തുവന്നാൽ ആനയെ ഇന്ന് തന്നെ മയക്കുവെടി വെക്കും. അതേസമയം, ആനയെ പിടികൂടാൻ പറ്റാത്ത സാഹചര്യത്തിൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെയും മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂല, കാടംകൊല്ലി, കുറുവ, പയ്യമ്പള്ളി ഡിവിഷനുകളിലെയും എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ ഇന്നും അവധി നൽകിയിട്ടുണ്ട്.
അതിനിടെ, ആനയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഫാർമേഴ്‌സ് റിലീഫ് ഫോറം (എഫ്ആർഎഫ്) ഇന്ന് വയനാട് ജില്ലയിൽ മനസാക്ഷി ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ആനയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം ട്രാക്‌ടർ ഡ്രൈവറായ പടമല സ്വദേശി പനച്ചിയിൽ അജി എന്ന് വിളിക്കുന്ന അജീഷ് (42) കൊല്ലപ്പെട്ടിരുന്നു.
Most Read| ‘ഹൈ റിച്ച് ദമ്പതികൾ’ 19ന് ഇഡിക്കു മുന്നിൽ ഹാജരാകും