തിരുവനന്തപുരം: ‘ഓപ്പറേഷന്‍ മൽസ്യ’ ശക്‌തിപ്പെടുത്തിയതോടെ സംസ്‌ഥാനത്ത് മായം കലര്‍ന്ന മീനിന്റെ വരവ് കുറഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ മൽസ്യയിലൂടെ സംസ്‌ഥാന വ്യാപകമായി ഇന്ന് 40 പരിശോധനകള്‍ നടത്തി. പരിശോധനയുടെ ഭാഗമായി 22 മൽസ്യ സാമ്പിളുകള്‍ ശേഖരിച്ചു വിദഗ്‌ധ പരിശോധനക്കായി സംസ്‌ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. ഇതുകൂടാതെ പരിശോധനയില്‍ നൂനതകള്‍ കണ്ടെത്തിയവര്‍ക്കെതിരായി 5 നോട്ടീസുകളും നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനകള്‍ നടത്തിയിട്ടും കാര്യമായ മായം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
ഓപ്പറേഷന്‍ മൽസ്യയുടെ ഭാഗമായി 3686 കിലോ പഴകിയതും രാസവസ്‌തുക്കള്‍ കലര്‍ന്നതുമായ മൽസ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രധാന ചെക്ക് പോസ്‌റ്റുകള്‍, ഹാര്‍ബറുകള്‍ മൽസ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 3015 പരിശോധനയില്‍ 1173 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയയ്‌ക്കുകയും ചെയ്‌തു. റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയ 666 പരിശോധനയില്‍ 9 സാമ്പിളുകളില്‍ രാസവസ്‌തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മൽസ്യ വില്‍പന കേന്ദ്രങ്ങള്‍ മുതല്‍ പ്രധാന ലേല കേന്ദ്രങ്ങള്‍ വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ കാലയളവില്‍ പരിശോധന നടത്തി. പരിശോധന തുടരുന്നതാണ്.
Most Read: വിജയ് ബാബുവിന് ആണത്ത ഹുങ്ക്, സോഷ്യൽ മീഡിയാ പിന്തുണ ആശങ്കാജനകം; കെകെ രമ