കണ്ണൂര്‍: കോവിഡ് രോഗികള്‍ക്ക് ഉള്‍പ്പടെ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി ജില്ലാ ആശുപത്രിയില്‍ സ്‌ഥാപിച്ച ഓക്‌സിജന്‍ ടാങ്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ ഉൽഘാടനം ചെയ്‌തു. 6000 ലിറ്റര്‍ ഓക്‌സിജന്‍ സംഭരണ ശേഷിയുള്ള ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കാണ് ഇവിടെ സജ്‌ജീകരിച്ചിരിക്കുന്നത്.
കോവിഡ് രണ്ടാം തരംഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ വേളയില്‍ ഓക്‌സിജന്റെ അഭാവം മൂലം ആളുകള്‍ മരിച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് നമ്മുടെ ആശുപത്രികളിലും ഇത്തരം പ്ളാന്റുകള്‍ സ്‌ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്ന് പ്ളാന്റിന്റെ ഉൽഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
‘കെയര്‍ ഇന്ത്യ’ എന്ന സന്നദ്ധ സംഘടനയാണ് ടാങ്ക് സംഭാവന ചെയ്‌തത്. ടാങ്കിന് ചുറ്റിലുമുള്ള ഇരുമ്പ് വേലിക്കും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 30 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ചത്. കോവിഡ് രണ്ടാം തരംഗത്തോടെ ഓക്‌സിജന്‍ ലഭ്യതക്കുറവ് നേരിട്ട സാഹചര്യത്തിലാണ് ജില്ലാ കളക്‌ടറുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തും കെയര്‍ ഇന്ത്യയും ചേര്‍ന്ന് ഓക്‌സിജന്‍ ടാങ്ക് സ്‌ഥാപിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചത്.
ജില്ലാ ആശുപത്രിയില്‍ നടന്ന ഉൽഘാടന ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ, ജില്ലാ കളക്‌ടര്‍ ടിവി സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്‌ഥിരം സമിതി അധ്യക്ഷന്‍മാരായ അഡ്വ. കെകെ രത്‌നകുമാരി, യുപി ശോഭ, വികെ സുരേഷ് ബാബു, ഡിഎംഒ ഡോ. കെ നാരായണ നായിക്, ഡിപിഎം ഡോ. പികെ അനില്‍ കുമാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വികെ രാജീവ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Malabar News: ജില്ലയിൽ കോവിഡ് ടെസ്‌റ്റ് നടത്താത്ത ഇതര രോഗികൾക്ക് ചികിൽസ നിഷേധിക്കുന്നതായി ആക്ഷേപം