ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്‌പീക്കറുടെ നടപടി നിയമവിരുദ്ധമെന്ന് പാക് സുപ്രീം കോടതി. ഡെപ്യൂട്ടി സ്‌പീക്കർ ഖാസിം സൂരിയുടെ നടപടി ആര്‍ട്ടിക്കിള്‍ 95ന്റെ ലംഘനമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും കോടതി പറഞ്ഞു.
ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്‌പീക്കറുടെ നടപടിയെ ചോദ്യം ചെയ്‌തുകൊണ്ട് പ്രതിപക്ഷം നല്‍കിയ കേസ് കഴിഞ്ഞ നാല് ദിവസമായി കോടതി പരിഗണിക്കുകയാണ്. കേസിന്റെ അന്തിമ വിധി ബുധനാഴ്‌ച 7:30ന് പറയും. ചീഫ് ജസ്‌റ്റിസ് ബാന്‍ഡിയല്‍, മുഹമ്മദ് അലി മസ്ഹര്‍, മിയാന്‍ഖല്‍, മുനീബ് അക്‌തര്‍, ജമാല്‍ ഖാന്‍ മണ്ടോഖൈല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നിലവിലെ പ്രതിസന്ധിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരാകരിച്ചിരുന്നു. സുപ്രീം കോടതിയിലെ മുഴുവന്‍ ജഡ്‌ജിമാരും ഉള്‍പ്പെട്ട ബെഞ്ച് വാദം കേള്‍ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
പകരം ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്. അവിശ്വാസം അവതരിപ്പിക്കുന്നത് തടയാന്‍ സ്‌പീക്കർക്ക് അധികാരമില്ല, അവിശ്വാസ പ്രമേയം തടയാന്‍ സ്‌പീക്കർ ഭരണഘടന വളച്ചൊടിച്ചു. അവിശ്വാസം പരിഗണനയിലിരിക്കെ ദേശീയ അസംബ്ളി പിരിച്ചുവിടാന്‍ കഴിയില്ല എന്നീ കാര്യങ്ങളാണ് പ്രതിപക്ഷം കോടതിയില്‍ ഉന്നയിച്ചത്. എല്ലാ കാര്യങ്ങളിലും വിശദമായ വാദം കേട്ട ശേഷമാണ് ഭരണഘടനാപരമായി വിധി പറയുക. ഡെപ്യൂട്ടി സ്‌പീക്കറുടെ നടപടി സുപ്രീം കോടതി റദ്ദാക്കിയാല്‍ അത് ഇമ്രാന്‍ ഖാന് കനത്ത തിരിച്ചടിയാകും.
കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു ഇമ്രാന്‍ ഖാന്റെ നിർദ്ദേശത്തെ തുടർന്ന് പാകിസ്‌ഥാൻ ദേശീയ അസംബ്ളി പ്രസിഡണ്ട് അനിശ്‌ചിത കാലത്തേക്ക് പിരിച്ചുവിട്ടത്. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയ അവതരണത്തിന് ഡെപ്യൂട്ടി സ്‌പീക്കർ അനുമതി നിഷേധിക്കുകയും സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്‌തതിന് പിന്നാലെയായിരുന്നു ഇത്.
Most Read: സ്‌റ്റെയറിനടിയിൽ വളർത്തുനായക്ക് കിടുക്കാച്ചി വീട്; വീഡിയോ വൈറൽ