ലാഹോർ: ഗ്രേ ലിസ്‌റ്റിൽ നിന്നും മാറ്റണമെന്ന പാകിസ്‌ഥാന്റെ അപേക്ഷ തള്ളി എഫ്എടിഎഫ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ നിരന്തരമായ സമ്മർദ്ദം കണക്കിലെടുത്താണ് എഫ്എടിഎഫിന്റെ തീരുമാനം. പാകിസ്‌ഥാൻ സ്വീകരിച്ച നടപടികൾ ഗ്രേ ലിസ്‌റ്റിൽ നിന്നും ഒഴിവാക്കാൻ പാകത്തിലുള്ളതല്ലെന്ന് എഫ്എടിഎഫ് പ്രസിഡണ്ട് മാർക്കസ് പ്ളെയർ വ്യക്‌തമാക്കി. കനത്ത നിരാശയാണ് തിരുമാനമെന്ന് പാകിസ്‌ഥാൻ അറിയിച്ചു.
മൂന്ന് ദിവസത്തെ എഫ്എടിഎഫിന്റെ യോഗമാണ് ഗ്രേ ലിസ്‌റ്റിൽ നിന്നും മാറ്റണമെന്ന പാകിസ്‌ഥാന്റെ അപേക്ഷ അംഗീകരിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്. രാജ്യത്തെ ഭീകരവാദികൾക്കും, സംഘടനകൾക്കും എതിരെ ഉചിത നടപടികൾ സ്വീകരിച്ചെന്ന പാക്കിസ്‌ഥാന്റെ നിലപാട് എഫ്എടിഎഫ് തള്ളി. ചൈന, തുർക്കി, മലേഷ്യ എന്നീ രാജ്യങ്ങൾ പാകിസ്‌ഥാനെ പിന്തുണച്ചെങ്കിലും മറ്റെല്ലാ അംഗ രാജ്യങ്ങളും എതിർ നിലപാടാണ് സ്വീകരിച്ചത്.
യോഗത്തിലുടനീളം ഹാഫിസ് സയിദ്, മസൂദ് അസർ തുടങ്ങിയ ഭീകരവാദികളെ വെള്ളപൂശാനായിരുന്നു പാകിസ്‌ഥാൻ ശ്രമം. ഇത് അവർക്ക് തിരിച്ചടിയായി. ഐക്യരാഷ്‌ട്ര സഭ ഭീകരവാദികളായി പ്രഖ്യാപിച്ച ഹാഫിസ് സയിദ്, മസൂദ് അസർ തുടങ്ങിയവർക്കെതിരെ പാകിസ്‌ഥാൻ സ്വീകരിച്ച നടപടികൾ ഫലപ്രദമല്ലെന്നും യോഗം വിലയിരുത്തി.
Read Also: സംസ്‌ഥാനത്ത് പരക്കെ മഴ; പത്ത് ജില്ലകളിൽ യെല്ലോ അലർട്