തിരുവനന്തപുരം: വിദ്വേഷ പരാമര്‍ശം നടത്തിയതിന് മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. ഇന്ന് വെളുപ്പിനെ കസ്‌റ്റഡിയിലെടുത്ത പിസി ജോര്‍ജിനെ തിരുവനന്തപുരം എആര്‍ ക്യാമ്പില്‍ എത്തിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.
153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പിസി ജോര്‍ജിനെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തത്. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് പിസി ജോര്‍ജിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്.
വെള്ളിയാഴ്‌ച വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പിസി ജോര്‍ജ് മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്‌ലിങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും, മുസ്‌ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യയെ മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും പിസി ജോര്‍ജ് ഇന്നലത്തെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും ഇയാൾ പറഞ്ഞു.
അതേസമയം പിസി ജോർജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്ന വാഹനവും പോലീസ് വാഹനവും വട്ടപ്പാറയ്‌ക്ക് സമീപം തടഞ്ഞ് നിർത്തി ബിജെപി പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചു. ഇവിടെ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുക്കുന്ന ബിജെപിയുടെ ഒരു പരിപാടി നടക്കുന്നുണ്ടായിരുന്നു. അവിടെ നിന്ന പ്രവർത്തകരാണ് അഞ്ച് മിനിറ്റോളം വാഹനം തടഞ്ഞ് പിസി ജോർജിന് അഭിവാദ്യമർപ്പിച്ചത്. പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റിയശേഷമാണ് പിസി ജോർജിനെയും കൊണ്ട് വാഹനം മുന്നോട്ട് നീങ്ങിയത്. എല്ലാം കോടതിയിൽ പറയാമെന്നായിരുന്നു പിസി ജോർജിന്റെ പ്രതികരണം.
Most Read: നടുറോഡിൽ മർദ്ദനം; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാനൊരുങ്ങി യുവതികൾ