ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന പേരറിവാളന് മോചനം. ഭരണഘടനയുടെ 142ആം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ വാദം തളളിയാണ് കോടതി ഉത്തരവ്. മോചനം തീരുമാനിക്കാന്‍ അധികാരം രാഷ്‌ട്രപതിക്ക് മാത്രമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. മോചനത്തിനുളള ശുപാര്‍ശ അകാരണമായി വൈകിപ്പിക്കാന്‍ ഗവർണർക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു.
പേരറിവാളനെ വിട്ടയക്കണമെന്ന ശുപാര്‍ശ 2018ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ നീട്ടിക്കൊണ്ട് പോയ ഗവര്‍ണര്‍ പിന്നീടിത് രാഷ്‌ട്രപതിക്ക് കൈമാറുകയും ചെയ്‌തിരുന്നു. ഇത് ചോദ്യം ചെയ്‌തുകൊണ്ട് പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതിലാണ് വിധിയുണ്ടായിരിക്കുന്നത്.
രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബെല്‍റ്റ് ബോംബ് നിര്‍മിക്കാന്‍ ബാറ്ററി വാങ്ങി നല്‍കി എന്നതായിരുന്നു പേരറിവാളനെതിരായ കുറ്റം. എന്നാല്‍, ബാറ്ററി വാങ്ങി നല്‍കിയത് എന്തിന് വേണ്ടിയാണ് എന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘാംഗം തന്നെ വെളിപ്പെടുത്തി. ഇതിനുപിന്നാലെ പേരറിവാളന്റെ മോചനത്തിനായി തമിഴ്‌നാട്ടിലാകമാനം മുറവിളി ഉയരുകയും ചെയ്‌തിരുന്നു.
Most Read: കൊച്ചി മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി; പുതിയ പരീക്ഷണത്തിന് തുടക്കം