ലഖ്‌നൗ: സ്‌ത്രീകൾ രാത്രിയിൽ പുറത്തിറങ്ങാതിരുന്നാൽ പീഡനം ഒഴിവാക്കാമെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗം ചന്ദ്രമുഖി. ഉത്തർപ്രദേശിലെ ബദ്വാന്‍ ജില്ലയിൽ കൂട്ട ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ 50കാരിയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ ആണ് ദേശീയ വനിതാ കമ്മീഷൻ അംഗത്തിന്റെ വിവാദ പ്രസ്‌താവന. പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട 50കാരി വൈകുന്നേരം പുറത്ത് ഇറങ്ങാതിരുന്നെങ്കിൽ ഈ സംഭവം ഒഴിവാക്കാമായിരുന്നു എന്നാണ് ചന്ദ്രമുഖിയുടെ പ്രസ്‌താവന.
ദേശീയ വനിതാ കമ്മീഷന്റെ നിർദേശപ്രകാരമാണ് ചന്ദ്രമുഖി 50കാരിയുടെ വീട് സന്ദർശിക്കാൻ എത്തിയത്. “ആരുടെയെങ്കിലും സമ്മർദത്തിൻമേൽ ആയാലും, ഒരു സ്‌ത്രീ സമയം സൂക്ഷിക്കണം, വൈകി പുറത്തിറങ്ങരുത്. ഇര വൈകുന്നേരം തനിയെ പുറത്തിറങ്ങിയിട്ടില്ല, അല്ലെങ്കിൽ ഏതെങ്കിലും കുടുംബാംഗത്തോടൊപ്പം ആയിരുന്നു പോയിരുന്നത് എങ്കിൽ അവർക്ക് ഈ അവസ്‌ഥ വരില്ലായിരുന്നു,“– ചന്ദ്രമുഖി പറഞ്ഞു.
ചന്ദ്രമുഖിയുടെ പ്രസ്‌താവന വിവാദമായതോടെ പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖാ ശർമ രംഗത്തെത്തി. എന്തുകൊണ്ടാണ് ദേശീയ വനിതാ കമ്മീഷൻ അംഗം ഇത്തരമൊരു പ്രസ്‌താവന നടത്തിയത് എന്ന് അറിയില്ലെന്ന് പറഞ്ഞ രേഖാ ശർമ, എപ്പോൾ, എവിടെ വേണമെങ്കിലും തന്റെ ഇഷ്‌ടത്തിന് സഞ്ചരിക്കാൻ ഒരു സ്‌ത്രീക്ക് അവകാശമുണ്ടെന്നും വ്യക്‌തമാക്കി. സ്‌ത്രീകൾക്ക് സുരക്ഷ ഒരുക്കുക എന്നത് സംസ്‌ഥാനത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വം ആണെന്നും രേഖാ ശർമ കൂട്ടിച്ചേർത്തു.
അങ്കണവാടി ജീവനക്കാരിയായ 50കാരിയാണ് കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. വൈകിട്ട് ക്ഷേത്രത്തിലേക്ക് പോയപ്പോഴാണ് ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് മൃതദേഹം ക്ഷേത്രപുരോഹിതനും രണ്ട് അനുയായികളും ചേര്‍ന്ന് വീട്ടിലെത്തിച്ചുവെന്നാണ് കൊല്ലപ്പെട്ട സ്‍ത്രീയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്.
Kerala News: വാളയാർ കേസ്; പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി