ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനുള്ള സർക്കാർ സഹായധനം നാളെ കൈമാറും. ദുരന്തത്തിൽ മരിച്ച 44 പേരുടെ അനന്തരാവകാശികള്‍ക്കാണ് ആദ്യഘട്ടത്തിൽ സഹായധനം നൽകുന്നത്. ദുരന്തത്തെ അതിജീവിച്ചവർക്ക് നിർമിച്ച് നൽകുന്ന വീടുകളുടെ കൈമാറ്റവും ഈ മാസം ഉണ്ടാകും.
ദുരന്തബാധിതർക്ക് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച സഹായധനത്തിന്റെ ആദ്യഘഡു നേരത്തെ കിട്ടിയിരുന്നു. എന്നാൽ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും കേരളാ സർക്കാരും കണ്ണൻദേവൻ കമ്പനിയും പ്രഖ്യാപിച്ച സഹായധനം നൽകിയിരുന്നില്ല. ഇതിനെതിരെ പരാതി ഉയർന്നിരുന്നു.
ഇതേത്തുടർന്നാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കി സർക്കാർ പണം കൈമാറുന്നത്. പെട്ടിമുടി ദുരന്തത്തിൽ 70 പേരാണ് മരിച്ചത്. ഇതിൽ സഹായധനം നൽകുന്നതിനായി 44 പേരുടെ നടപടിക്രമങ്ങളാണ് പൂർത്തിയാക്കിയത്. മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എംഎം മണി അഞ്ച് ലക്ഷം രൂപ വീതം അനന്തരാവകാശികൾക്ക് കൈമാറും. ദുരന്തത്തിൽ മരിച്ച മറ്റ് 26 പേരുടെ അനന്തരാവകാശികൾക്കും വൈകാതെ സഹായധനം നൽകുമെന്ന് സർക്കാർ വ്യക്‌തമാക്കി.
പെട്ടിമുടി ദുരന്തത്തെ അതിജീവിച്ച എട്ട് കുടുംബങ്ങൾക്ക് മൂന്നാർ കുറ്റിയാർവാലിയിൽ സർക്കാർ അനുവദിച്ച സ്‌ഥലത്ത് കണ്ണൻദേവൻ കമ്പനി നിർമിച്ച് നൽകുന്ന വീടുകളുടെ നിർമാണ പ്രവർത്തി പുരോഗമിക്കുകയാണ്. വീടുകൾ ഈ മാസം അവസാനത്തോടെ കൈമാറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.