തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസികൾക്ക് മേൽ കക്ഷി രാഷ്‌ട്രീയത്തിന്റെ പരുന്ത് പറന്നാൽ അത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി.
ഏതെങ്കിലും ഏജൻസിയെയോ ഉദ്യോഗസ്‌ഥനെയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നത് എന്ന മുഖവുരയോടെ ആണ് മുഖ്യമന്ത്രി തുടങ്ങിയത്. ചില അന്വേഷണ ഏജൻസികളുടെ പ്രവർത്തികൾ കാരണം ഭരണഘടനയുടെ അന്തസത്ത ലംഘിക്കപ്പെടുമ്പോൾ ചിലത് പറയാതിരിക്കാൻ കഴിയില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ ശക്‌തമായ നിലപാടാണ് സ്വീകരിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അസ്‌ഥിരപ്പെടുത്തുന്നതിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു, എല്ലാ സഹായവും നൽകാമെന്ന് അറിയിക്കുകയും ചെയ്‌തു. അന്വേഷണം ന്യായമായി നീങ്ങുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. തുടക്കത്തിൽ അന്വേഷണം നല്ല വഴിക്കായിരുന്നു. എന്നാൽ പിന്നീട് ഏജൻസികളുടെ ഇടപെടൽ പ്രതീക്ഷകളെ അസ്‌ഥാനത്താക്കി എന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം ഒരു ഏജൻസി സ്വകാര്യമായി നടത്തേണ്ട കാര്യമാണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്‌തമായ തലത്തിലേക്കാണ് നീങ്ങുന്നത്. അന്വേഷണ സംഘത്തിന് പുറത്തുള്ളവർ എങ്ങനെ അന്വേഷണ സംഘം പ്രവർത്തിക്കണമെന്ന് പ്രഖ്യാപിക്കാൻ തുടങ്ങി. മൊഴികളുടെ ഭാഗങ്ങൾ താൽപര്യങ്ങൾക്ക് അനുസരിച്ച് സെലക്റ്റീവായി ചോർന്ന് മാദ്ധ്യമങ്ങളിൽ വന്ന് തുടങ്ങി. കക്ഷി രാഷ്‌ട്രീയത്തിന് അതീതമായി തെളിവുകളുടെ അടിസ്‌ഥാനത്തിൽ പ്രവർത്തിക്കേണ്ട ഏജൻസികൾ അതിൽ നിന്നെല്ലാം വ്യതിചലിക്കുമ്പോൾ എവിടെ നീതി എന്ന ചോദ്യം ഉയരുകയാണ്.
അന്വേഷണ ഏജൻസികളുടെ പ്രവർത്തനം പൂർണമായും കേന്ദ്രത്തിന്റെ നിർദേശം അനുസരിച്ചായിരിക്കണം എന്നില്ല. ചിലർ ചില അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുന്നു. ചില അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്‌ഥർ അതിനാണ് ശ്രമിക്കുന്നത്. അവർ അവരുടെ അധികാരപരിധി വിടുകയാണ്. അവർ ചെയ്യേണ്ടുന്ന കാര്യങ്ങൾ ചെയ്യുന്നതിന് എപ്പോഴും സംസ്‌ഥാന സർക്കാരിന്റെ സഹകരണവും പിന്തുണയും ഉണ്ടാകും. പരിധിവിട്ടാൽ എല്ലാം സഹിക്കാനാണ് ഒരു സർക്കാർ ഇവിടെ നിൽക്കുന്നതെന്ന ധാരണ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്‌ഥാന സർക്കാരും അന്വേഷണ ഏജൻസികളും ഭരണഘടനയെ അനുസരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National News: ബംഗാളില്‍ അല്‍-ഖ്വയിദ ബന്ധം സംശയിക്കുന്ന വ്യക്‌തിയെ എന്‍ഐഎ അറസ്‌റ്റ് ചെയ്‌തു