തിരുവനന്തപുരം: പിങ്ക് പോലീസിന്റെ പരസ്യവിചാരണ നേരിട്ടതിന് ഹൈക്കോടതി അനുവദിച്ച ധനസഹായത്തിന്റെ ഒരു പങ്ക് അച്ഛനും മകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഒരു പങ്ക് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകുമെന്നും പരസ്യവിചാരണ നേരിട്ട തോന്നക്കൽ സ്വദേശി ജയചന്ദ്രൻ പറഞ്ഞു. എട്ടു വയസുകാരിയുടെ നീതിക്കായുള്ള പോരാട്ടത്തിൽ ഉണ്ടായ അനുകൂല വിധിക്കെതിരെ സർക്കാർ അപ്പീൽ പോകരുതെന്നും ജയചന്ദ്രൻ ആവശ്യപ്പെട്ടു.
പിങ്ക് പോലീസിന്റെ പരസ്യവിചാരണക്ക് വിധേയയായ എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്. പണത്തിന് വേണ്ടിയല്ല മകളുടെ നീതിക്കായാണ് പോരാടിയതെന്ന് വിശദീകരിച്ചാണ് ജയചന്ദ്രൻ കിട്ടുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പറഞ്ഞത്. സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ അപ്പീൽ പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാല് മാസത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അച്ഛനും മകൾക്കും ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധി ഉണ്ടായത്. നഷ്‌ടപരിഹാരത്തിന് പുറമെ ഉദ്യോഗസ്‌ഥക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിയോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഐജി ഹർഷിത അട്ടല്ലൂരി ഉൾപ്പടെ അന്വേഷിച്ച കേസിൽ പോലീസ് ഉദ്യോഗസ്‌ഥക്ക് അനുകൂലമായി ആയിരുന്നു അന്വേഷണ റിപ്പോർട്. പരസ്യവിചാരണ നേരിട്ട എട്ടുവയസുകാരിയെ ഇപ്പോഴും കൗൺസിലിങ്ങിന് വിധേയയാക്കുന്നുണ്ട്.
Most Read: ഷാൻ വധക്കേസ്; പിടിയിലായ അഞ്ച് പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും