തൃശൂർ: ജീവിതത്തിൽ ഒറ്റപ്പെട്ട ഇരട്ട സഹോദരിമാരായ അലീനക്കും അനീനക്കും വീടൊരുങ്ങുന്നു. സ്വകാര്യ വ്യക്‌തി സൗജന്യമായി നൽകിയ മൂന്നു സെന്റിൽ പോലീസ് സന്നദ്ധ കൂട്ടായ്‌മയായ മെർസി കോപ് ആണ് ഏഴു ലക്ഷം രൂപ ചിലവിട്ട് വെട്ടുകാട് വീട് നിർമിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ വീടിന് തറക്കല്ലിട്ടു.
കുട്ടികളുടെ പിതാവ് സജി അഞ്ചുവർഷം മുമ്പ് മരത്തിൽനിന്ന് വീണ് മരണപ്പെട്ടതിന് ശേഷം അമ്മ വിനീതയുടെ തണലിൽ ആയിരുന്നു ഇവരുടെ ജീവിതം. എന്നാൽ അഞ്ചുമാസം മുമ്പ് അമ്മയുടെ ജീവനെടുത്തത് കോവിഡ് ഇവരുടെ ജീവിതത്തെ വീണ്ടും ഇരുട്ടിലാക്കി.
പള്ളിപ്പാടൻ വിൽസന്റെ മകളാണ് വിനീത. എടക്കുന്നി ലക്ഷംവീട് കോളനിയിലെ അമ്മവീട്ടിലാണ് കുട്ടികൾ ഇപ്പോൾ താമസിക്കുന്നത്. കോളനിയിലെ തകർന്നുവീഴാറായ ഒറ്റമുറിക്കൂരയിൽ അമ്മയുടെ വയോധികരായ മാതാപിതാക്കൾക്കൊപ്പം ആണ് അലീനയും അനീനയും ഇപ്പോൾ കഴിയുന്നത്. പനംകുറ്റിച്ചിറ ഗവ. യുപി സ്‌കൂളിലെ ഏഴാം ക്‌ളാസ് വിദ്യാർഥികളാണ് ഇരുവരും.
സ്‌ഥലം എംഎൽഎയും റവന്യൂ മന്ത്രിയുമായ രാജൻ വീട്ടിലെത്തി കുട്ടികളെ സന്ദർശിച്ച് സർക്കാരിന്റെ ധനസഹായവും തുടർ പഠനത്തിനുള്ള സൗകര്യങ്ങളും ഏർപ്പാടാക്കിയിരുന്നു. മന്ത്രിമാരായ കെ രാധാകൃഷ്‌ണനും ആർ ബിന്ദുവും കുട്ടികളെ കാണാനെത്തി സഹായങ്ങൾ വാഗ്‌ദാനം ചെയ്‌തിരുന്നു.
സ്വന്തമായി ഒരു വീടെന്നത് ഇവരുടെ സ്വപ്‌നം എന്നതിലുപരി വളരെ അത്യാവശ്യവും ആയിരുന്നു. എന്നാൽ, അമ്മയുടെ ബന്ധുക്കളായ പത്തിലേറെ പേർക്ക് അവകാശപ്പെട്ട അഞ്ചു സെന്റ് ഭൂമിയിൽ പുതിയ വീട് നിർമിക്കുന്നതിനു ചില തടസങ്ങൾ ഉണ്ട്. അതുകൊണ്ട് വീട് നിർമിക്കാൻ ഭൂമി കണ്ടെത്തുക എന്നതായിരുന്നു ഇവർക്ക് മുന്നിലെ ആദ്യ വെല്ലുവിളി.
ഈ സാഹചര്യത്തിൽ ഡിവിഷൻ കൗൺസിലർ കരോളിൻ ജെറീഷ് നടത്തിയ ഇടപെടലിൽ തൃശൂരിലെ വ്യവസായിയായ നൗഷാദ് ഭൂമി നൽകാൻ തയ്യാറാവുകയായിരുന്നു. സ്‌ഥലം ലഭിച്ചതോടെ മുമ്പ് വീട് വാഗ്‌ദാനം ചെയ്‌ത മെർസി കോപ് വീടുപണി ഏറ്റെടുക്കുകയും ചെയ്‌തു. തങ്ങളുടെ സ്വപ്‌നം യാഥാർഥ്യമാവാൻ പോവുന്നതിന്റെ സന്തോഷത്തിലാണ് ഈ ഇരട്ട സഹോദരിമാർ.
Most Read: മുടി കൊഴിയുന്നുണ്ടോ? ഒഴിവാക്കാം ഈ ആഹാരങ്ങൾ