മലപ്പുറം: മഴക്കാലത്തിന് മുൻപ് പൊന്നാനി-തവനൂർ ദേശീയ പാതയിലെ റോഡുകളുടെ ടാറിങ് പ്രവൃത്തികൾ നടത്താത്തതിനെ തുടർന്ന് ഉദ്യോഗസ്‌ഥർക്ക് മന്ത്രിയുടെ ശകാരം. തകർന്ന റോഡുകൾ മഴക്കാലത്തിന് മുൻപ് പുനർ നിർമിക്കണമെന്ന സർക്കാർ നിർദ്ദേശം ഉണ്ടായിട്ടും പൊന്നാനി-തവനൂർ ദേശീയ പാതയുടെ ടാറിങ് നടത്താൻ ഉദ്യോഗസ്‌ഥർ അലംഭാവം കാണിച്ചതിനാണ് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്യോസ്‌ഥരെ ശകാരിച്ചത്.
പൊന്നാനിയിൽ നടന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ ശകാരം. കരാറുകാരന്റെ അനാസ്‌ഥ സർക്കാരിന് റിപ്പോർട് ചെയ്യാത്തതിനെ തുടർന്നാണ് ഉദ്യോഗസ്‌ഥരെ മന്ത്രി ചോദ്യം ചെയ്‌തത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട് അടുത്ത ദിവസം തന്നെ സർക്കാരിന് സമർപ്പിക്കണമെന്നും, റോഡുകളുടെ നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാനും മന്ത്രി നിർദ്ദേശിച്ചു. നിലവിൽ റോഡിൽ കുഴിയടക്കൽ പ്രവൃത്തികൾ മാത്രമാണ് നടക്കുന്നത്.
പൊന്നാനി മണ്ഡലത്തിലെ നിർമാണം നടക്കുന്ന പദ്ധതികളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. യോഗത്തിൽ പി നന്ദകുമാർ എംഎൽഎ, മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ, പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, പൊതുമരാമത്ത്, ദേശീയപാതാ ഉദ്യോഗസ്‌ഥർ പങ്കെടുത്തു.
Read Also: ശബരിമല; ഭക്‌തർക്ക് ഇന്ന് മുതൽ പ്രവേശനം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കും