ന്യൂഡെൽഹി: രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചയും കോവിഡ് മരണ നിരക്കും താരതമ്യം ചെയ്‌ത് കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. അന്താരാഷ്‌ട്ര നാണയനിധിയുടേയും വേൾഡോമീറ്ററിന്റേയും കണക്കുകൾ അടിസ്‌ഥാനപ്പെടുത്തി ഒരുക്കിയ ലോകരാഷ്‌ട്രങ്ങളുടെ പട്ടിക പങ്കുവച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.
“ജിഡിപി വളർച്ചയിൽ ഏറ്റവും വലിയ ഇടിവും കോവിഡ് മരണ നിരക്കിൽ ഏറ്റവും വലിയ വർദ്ധനയും; ബംഗ്ളാദേശ്, പാകിസ്‌ഥാൻ , ശ്രീലങ്ക, നേപ്പാൾ, ചൈന എന്നിവയേക്കാൾ കൂടുതൽ! വൗ മോദി ജി വൗ!,”- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.
Highest fall in GDP and highest covid deaths per million; much more than Bangladesh, Pakistan, Sri Lanka, Nepal and China! Wah Modi Ji Wah! pic.twitter.com/qdWUzKOUsv
— Prashant Bhushan (@pbhushan1) October 19, 2020
പ്രതീക്ഷിച്ചതിലും വലിയ സാമ്പത്തിക തകർച്ചയാണ് ഇന്ത്യയെ കാത്തിരിക്കുന്നത് എന്നാണ് ലോക ബാങ്കിന്റെ നേരത്തേയുള്ള പ്രവചനം. സമ്പദ് വ്യവസ്‌ഥയുടെ അളവുകോലായ ജിഡിപി–ഗ്രോസ് ഡൊമസ്‌റ്റിക് പ്രോഡക്‌ട് ഇന്ത്യയിൽ ഇക്കൊല്ലം 9.6% ഇടിയുമെന്ന് ദക്ഷിണേഷ്യയിലെ ഇക്കണോമിക് ഫോക്കസ് റിപ്പോർട്ടിൽ ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു. ജിഡിപിയിൽ 3.2% കുറവുണ്ടാകുമെന്നായിരുന്നു ജൂണിലെ പ്രവചനം. ലോക്ക്‌ഡൗണും, ജനങ്ങൾക്കും സ്‌ഥാപനങ്ങൾക്കും വരുമാനം ഇടിഞ്ഞതുമാണ് ഇതിനു കാരണം. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 25% ആണ് ജിഡിപിയിലുണ്ടായ തകർച്ച. കോവിഡിനു മുൻപേ സാമ്പത്തിക രംഗത്തുണ്ടായിരുന്ന മുരടിപ്പ് സ്‌ഥിതി രൂക്ഷമാക്കിയെന്നും റിപ്പോർട്ടൽ പറഞ്ഞിരുന്നു.
അതേസമയം, ആഗോള വിശപ്പ് സൂചികയിലും ഇന്ത്യയുടെ സ്‌ഥാനം പാകിസ്‌ഥാനും ബംഗ്ളാദേശിനും പിന്നിലാണ്. കഴിഞ്ഞ വെള്ളിയാഴ്‌ച്ച പുറത്തുവിട്ട ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യയുടെ സ്‌ഥാനം 94 ആണ്. പട്ടികയിൽ ആകെയുള്ളത് 107 രാഷ്‍ട്രങ്ങളാണ്. ബംഗ്ളാദേശ് 75ഉം പാകിസ്‌ഥാൻ 88ഉം സ്‌ഥാനത്താണ്. നരേന്ദ്ര മോദി അധികാരത്തിൽ എത്തുന്നതിനു മുമ്പ്, അതായത് 2014ൽ 55-ാം സ്‌ഥാനത്തായിരുന്നു ഇന്ത്യ. മോദി അധികാരത്തിൽ എത്തിയതിനു ശേഷം 2019ൽ പുറത്തുവന്ന കണക്കു പ്രകാരം, 117 രാജ്യങ്ങളുടെ പട്ടികയിൽ 102-ാം സ്‌ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെട്ടിരുന്നു.
Also Read: ഇന്ത്യയുടെ വിശപ്പ് മാറുന്നില്ല; ആഗോള വിശപ്പ് സൂചികയില്‍ 94-ാം സ്‌ഥാനം