ന്യൂഡെല്‍ഹി: അഞ്ച് തവണയോളം താന്‍ മൊബൈല്‍ ഫോണ്‍ മാറ്റി ഉപയോഗിച്ചിട്ടും ഹാക്കിങ് തുടര്‍ന്നെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍. ഏറ്റവുമൊടുവില്‍ ജൂലൈ 14ന് വരെ പ്രശാന്ത് കിഷോറിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് റിപ്പോർട്. ജൂലൈ 13ന് രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷമാണിത്.
ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെയും പ്രശാന്ത് കിഷോറിന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതായി ആംനസ്‍റ്റി ഇന്റര്‍നാഷണലിന്റെ സെക്യൂരിറ്റി ലാബില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ വ്യക്‌തമായി. ജൂണ്‍ മാസം 14 ദിവസങ്ങളിലും ജൂലൈയില്‍ 12 ദിവസങ്ങളിലും ഇദ്ദേഹത്തിന്റെ ഫോണില്‍ ചാര സോഫ്റ്റ്‌വെയറിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഫോണുകൾ ചോർത്തപ്പെട്ടതായും ഇന്ന് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. രണ്ട് പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു എങ്കിലും ആരൊക്കെയാണെന്ന് ഇന്നാണ് വ്യക്‌തമായത്.
രാഹുൽ എഐസിസി അധ്യക്ഷനായിരുന്ന 2018,19 കാലഘട്ടത്തിലാണ് ഫോൺ ചോർത്തിയത്. അന്ന്. ഈ സമയത്ത് തന്നെയാണ് പ്രിയങ്കാ ഗാന്ധിയുടെ ഫോണും ചോർത്തിയത്. ആ സമയത്ത് പ്രിയങ്കാ ഗാന്ധിക്ക് ഫോൺ ചോർത്തപ്പെട്ടുവെന്ന അലർട് മെസേജ് വന്നിരുന്നു. അന്നത് വിവാദമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം മോദി സർക്കാരിന്റേത് രാജ്യ വിരുദ്ധ നടപടിയാണെന്ന വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പൗരൻമാരെ നിരീക്ഷിക്കുന്നത് ദേശവിരുദ്ധ പ്രവൃത്തിയാണ്. രാഹുൽ ഗാന്ധിയുടെ ഫോൺ വിവരങ്ങൾ ചോർത്തിയത് എന്ത് തീവ്രവാദം തടയാനാണെന്നും കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജേവാല, മല്ലികാർജുൻ ഖാർഗേ എന്നിവർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
Read also: കൊങ്കൺ മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ; ട്രെയിനുകൾ വഴിതിരിച്ചു വിട്ടു