തിരുവനന്തപുരം: കുറ്റകൃത്യങ്ങൾ തടയാൻ പോലീസിന് കൂടുതൽ അധികാരങ്ങൾ നൽകണമെന്ന് ജസ്‌റ്റിസ് സി.എൻ രാമചന്ദ്രൻ അധ്യക്ഷനായ പോലീസ്, ജയിൽ പരിഷ്‌കരണ സമിതിയുടെ റിപ്പോർട്ട്. കുറ്റവാളികളെ നിയന്ത്രിക്കാൻ പ്രത്യേക പോലീസ് നിയമം നിർമ്മിക്കണമെന്നും കാപ്പ [Kerala Anti-Social Activities (Prevention) Act 2007] ചുമത്താനുള്ള അധികാരം പോലീസിന് നൽകണമെന്നും സമിതിയുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
ഇന്ന് രാവിലെയാണ് 162 പേജുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. നിലവിൽ കാപ്പ നിയമപ്രകാരം കുറ്റവാളികളെ ജയിലിൽ അടക്കാനുള്ള അധികാരം ജില്ലാ കളക്‌ടർമാർക്കാണ്. ജില്ലാ കളക്‌ടർമാർ വലിയ തിരക്കുള്ള ഉദ്യോഗസ്ഥരാണ്. അവർക്ക് പലപ്പോഴും ഇക്കാര്യങ്ങൾ കൃത്യമായി നോക്കാൻ കഴിയാത്ത സാഹചര്യം ഉണ്ട്. അതുകൊണ്ട് ജില്ലാ പോലീസ് മേധാവികൾക്ക് ഈ അധികാരം നൽകണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡോ. അലക്‌സാണ്ടർ ജേക്കബ്, ഡോ. പി.വിനോദ് ഭട്ടതിരിപ്പാട് തുടങ്ങിയവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.
Malabar News: കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്‌ഥര്‍ പരിശോധിച്ചു
സംസ്‌ഥാനത്തെ അഴിമതിക്കാരും കഴിവില്ലാത്തവരുമായ പോലീസുകാരെ പിരിച്ചുവിടണം. കുറ്റവാളികളെ നിയന്ത്രിക്കാൻ തമിഴ്‌നാട്, കർണാടക മാതൃകയിൽ സംസ്‌ഥാനത്ത് പോലീസ് നിയമം കൊണ്ടുവരണം. ജയിലിൽ നിന്ന് കുറ്റവാളികളെ വിചാരണക്കായി കൊണ്ടു പോകുമ്പോൾ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അതിനാൽ പ്രതികളെ ജയിലിൽ തന്നെ കുറ്റവിചാരണ ചെയ്യാനുള്ള അത്യാധുനിക സംവിധാനം ഒരുക്കണമെന്നും സമിതി ശുപാർശ ചെയ്‌തു.