തിരുവനന്തപുരം : സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികൾ 25 ശതമാനം കിടക്കകൾ കോവിഡ് ചികിൽസക്കായി മാറ്റി വെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി. കൂടാതെ പരമാവധി ആശുപത്രികൾക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. നിലവിൽ 407 സ്വകാര്യ ആശുപത്രികളാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്നന്നത്. ഇവയിൽ തന്നെ 137 ആശുപത്രികൾ സർക്കാർ നിശ്‌ചയിച്ച തുകയിലാണ് കോവിഡ് ചികിൽസ നടത്തുന്നത്. ബാക്കിയുള്ള ആശുപത്രികൾ കൂടി ഇക്കാര്യത്തിൽ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സംസ്‌ഥാനത്ത് രോഗബാധിതരുടെ എണ്ണം വലിയ രീതിയിൽ ഉയരുന്നതിനാൽ സാധാരണക്കാർക്ക് കൂടി ആശ്രയിക്കാൻ പറ്റുന്ന തരത്തിൽ നിരക്ക് ഏകീകരിക്കുകയോ കുറക്കുകയോ ചെയ്യാൻ മാനേജ്‌മെന്റുകൾ തയ്യാറാകണം. രോഗികൾക്ക് ആംബുലൻസ് സൗകര്യം ഉറപ്പാക്കണമെന്നും, ആംബുലൻസ് സൗകര്യം ഏകോപിപ്പിക്കുന്നതിനായി 108 സർവീസുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ഒപ്പം തന്നെ സംസ്‌ഥാനത്തെ കൂടുതൽ ആശുപത്രികൾ കാരുണ്യ ആരോഗ്യ പദ്ധതിയുമായി സഹകരിച്ചു പ്രവർത്തിക്കണമെന്നും, ചികിൽസ ഇനത്തിൽ ചിലവായ തുക 15 ദിവസത്തിനുള്ളിൽ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി നൽകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് രോഗികൾക്കായി ചികിൽസയും, കിടക്കകളും ഒരുക്കാമെന്ന് സ്വകാര്യ ആശുപത്രികൾ സമ്മതിച്ചെങ്കിലും ചികിൽസക്ക് ഒരേ നിരക്ക് ഈടാക്കാനാകില്ലെന്ന നിലപാടിലാണ്. ഓരോ ആശുപത്രികളിലും അതിന്റെ നിലവാരം അനുസരിച്ചായിരിക്കും നിരക്ക് ഈടാക്കുകയെന്നും, അമിത തുക ഈടാക്കി എന്ന പരാതി ഉണ്ടായാൽ അത് പരിഹരിക്കാൻ ജില്ലാതല സമിതി രൂപീകരിക്കണമെന്നും അസോസിയേഷൻ നിർദേശിച്ചു.
Read also : വാക്‌സിൻ സ്വീകരിക്കുന്ന ആളുകൾക്ക് സൗജന്യ യാത്ര പദ്ധതിയുമായി യൂബർ