ലഖ്‌നൗ: തന്നെ തടവിലാക്കി 38 മണിക്കൂറുകൾ പിന്നിട്ടിട്ടും അറസ്‌റ്റ് രേഖപ്പെടുത്തി എന്ന് പറഞ്ഞിട്ടും ഇതുവരെ ഒരു നോട്ടീസോ എഫ്ഐആറോ തന്നെ പോലീസ് കാണിച്ചിട്ടില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. “എന്നെ അറസ്‌റ്റ് ചെയ്‌ത സമയത്ത് എന്റെ യാത്ര സീതാപൂർ ജില്ലയിൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. 144 പ്രഖ്യാപിച്ചു എന്ന് പറയുന്ന ലഖിംപൂർ ഖേരി ജില്ലയുടെ അതിർത്തിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണ് സീതാപൂർ. എന്റെ അറിവനുസരിച്ച് സീതാപൂരിൽ 144 ഏർപ്പെടുത്തിയിരുന്നില്ല,”- പ്രിയങ്ക പറയുന്നു.
രണ്ട് പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ, കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡ, സന്ദീപ് സിംഗ് എന്നിവരോടൊപ്പം ഒരു വാഹനത്തിലാണ് ഞാൻ യാത്ര ചെയ്‌തിരുന്നത്. എന്നോടൊപ്പമുള്ള നാല് വ്യക്‌തികളല്ലാതെ ഒരു സുരക്ഷാ കാറോ കോൺഗ്രസ് പ്രവർത്തകരോ എന്നോടൊപ്പം ഉണ്ടായിരുന്നില്ല; പ്രിയങ്ക ഗാന്ധി പറഞ്ഞു.
സീതാപൂരിലെ പോലീസ് ഗസ്‌റ്റ് ഹൗസിലേക്ക് രണ്ട് വനിതാ-രണ്ട് പുരുഷ കോൺസ്‌റ്റബിൾമാർക്ക് ഒപ്പമാണ് തന്നെ കൊണ്ടുപോയിരുന്നത്. ഗസ്‌റ്റ് ഹൗസിൽ കൊണ്ടുവന്നതിന് ശേഷം സാഹചര്യങ്ങളെക്കുറിച്ചോ അറസ്‌റ്റിന് പിന്നിലെ കാരണങ്ങളെക്കുറിച്ചോ കൂടുതൽ ആശയവിനിമയം നടന്നിട്ടില്ലെന്ന് പ്രിയങ്ക ആരോപിച്ചു.
സോഷ്യൽ മീഡിയയിൽ ഞാൻ ഒരു പേപ്പർ കണ്ടു, അതിൽ 11 വ്യക്‌തികളുടെ പേരുകളാണ് ഉണ്ടായിരുന്നത്. എന്നാൽ 8 പേർ എന്നെ അറസ്‌റ്റ് ചെയ്‌ത സമയത്ത് പോലും അവിടെ ഉണ്ടായിരുന്നില്ല. വാസ്‌തവത്തിൽ, ഒക്‌ടോബർ 4ന് ഉച്ചതിരിഞ്ഞ് ലഖ്‌നൗവിൽ നിന്ന് എന്റെ വസ്‌ത്രങ്ങൾ കൊണ്ടുവന്ന രണ്ടുപേരുടെ പേര് പോലും അവർ പ്രതിപട്ടികയിൽ ചേർത്തിട്ടുണ്ട്; പ്രിയങ്ക പറയുന്നു.
“എന്നെ ഒരു മജിസ്ട്രേറ്റിന്റെയോ മറ്റേതെങ്കിലും ജുഡീഷ്യൽ ഓഫിസറുടെയോ മുന്നിൽ ഹാജരാക്കിയിട്ടില്ല. രാവിലെ മുതൽ ഗേറ്റിൽ നിൽക്കുന്ന എന്റെ നിയമ ഉപദേശകനെ കാണാൻ എന്നെ അനുവദിച്ചിട്ടില്ല. സീതാപൂർ ഗസ്‌റ്റ് ഹൗസിൽ താൻ അനുഭവിക്കുന്ന നിയമലംഘനങ്ങളെ കുറിച്ച് പുറംലോകത്തെ അറിയിക്കാനാണ് ഞാൻ ഇപ്പോൾ ഈ പ്രസ്‌താവന നടത്തുന്നത്. അതിനാൽ, കസ്‌റ്റഡിയിൽ എടുത്തപ്പോൾ എനിക്കും സഹപ്രവർത്തകർക്കും നേരെ ഉണ്ടായ കയ്യേറ്റത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ല,”- പ്രിയങ്ക കൂട്ടിച്ചേർത്തു.
Most Read: ‘ഞാൻ ഒരു തീവ്രവാദിയല്ല’; വിചാരണയ്‌ക്കിടെ ഷർജീൽ ഇമാം
അതേസമയം, പ്രിയങ്കയുടെ അറസ്‌റ്റ് രാഷ്‌ട്രീയ പ്രതികാരം വീട്ടൽ ആണെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം ആരോപിച്ചു. എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുള്ള മൂന്ന് കുറ്റങ്ങൾ ഞാൻ വായിച്ചു. സിആർപിസിയുടെ സെക്ഷൻ 151 ഉണ്ട്, അത് ‘ഒരു കുറ്റകൃത്യം ചെയ്യാനുള്ള പദ്ധതി’ ആണ്. അതിനാൽ അറസ്‌റ്റ് സമയത്ത് ഒരു കുറ്റവും ചെയ്‌തിട്ടില്ല. അറസ്‌റ്റ് നടക്കുമ്പോൾ എന്തെങ്കിലും കുറ്റം ചെയ്‌തിട്ടുണ്ടെന്ന് പോലീസ് ഉത്തരവിൽ പോലും പറയുന്നില്ല. ഐപിസിയുടെ 107ഉം 116ഉം മാത്രമാണ് മറ്റ് രണ്ട് വിഭാഗങ്ങൾ. ആ വകുപ്പുകൾ കുറ്റം ചെയ്യാനുള്ള പ്രേരണയെ ആണ് സൂചിപ്പിക്കുന്നത്. എന്ത് കുറ്റം ചെയ്യാനുള്ള പ്രേരണ ആണെന്ന് നിങ്ങൾ പറയണം; ചിദംബരം പറഞ്ഞു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പോലീസും നിയമം ലംഘിക്കുകയാണ്. പ്രിയങ്കയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയിട്ടില്ല. ഗസ്‌റ്റ് ഹൗസിലാണ് അവരെ തടവിൽ വച്ചിരിക്കുന്നത്. 24 മണിക്കൂർ പിന്നിട്ടു, ഈ തടവ് നിയമവിരുദ്ധമാണ്; ചിദംബരം വ്യക്‌തമാക്കി.
Most Read: സംഘപരിവാറിനോട് മമതയില്ല; ‘കേസരി’ പരിപാടിയിൽ വിശദീകരണവുമായി അലി മണിക്ഫാന്‍