ആലപ്പുഴ: നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വിഭാഗീയതയെ തുടർന്ന് ആലപ്പുഴയിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയതിൽ നടപടിയുമായി സിപിഎം. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പടെ 19 പേരോട് സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണം തേടി. ഇന്ന് തന്നെ വിശദീകരണം നൽകണമെന്നാണ് നിർദേശം നൽകിയതെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. പ്രകടനത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ വച്ചേക്കുമെന്നും വിവരമുണ്ട്.
അതേസമയം, പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത പാർട്ടി പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. ഒരു ശോഭയും കെട്ടിട്ടില്ല. അഴിമതി രഹിത ഭരണം വേണ്ടെന്ന് ആഗ്രഹിക്കുന്നവരാണ് പ്രതിഷേധ പ്രകടനത്തിന് പിന്നിൽ. ചരിത്ര ഭൂരിപക്ഷമാണ് ഇടതുപക്ഷം നേടിയത്. 52ൽ 35 സീറ്റ് നേടി. പ്രതിപക്ഷത്തിന് എല്ലാവർക്കും കൂടി 17 സീറ്റുകൾ മാത്രമേയുള്ളൂ. സൗമ്യ രാജ് അധ്യക്ഷയായത് ശരിയായ തീരുമാനമാണെന്നും മന്ത്രി പറഞ്ഞു.
ഇരവുകാട് വാർഡിൽ നിന്നും രണ്ടാം തവണ വിജയിച്ച സൗമ്യ രാജിനെ (ഇന്ദുടീച്ചർ)യാണ് നഗരസഭാ ചെയർപേഴ്‌സണായി സിപിഎം തീരുമാനിച്ചത്. എന്നാൽ നെഹ്‌റുട്രോഫി വാർഡിൽ നിന്ന് വിജയിച്ച പാർട്ടിയിലെ മുതിർന്ന നേതാവ് കെകെ ജയമ്മക്ക് അധ്യക്ഷ പദവി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സ്‌ത്രീകൾ അടക്കമുള്ള പ്രവർത്തകർ കൊടികളുമായി തെരുവിൽ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. ഏരിയാ കമ്മിറ്റിയിൽ ഇരുവർക്കും രണ്ടരവർഷം വീതം അധ്യക്ഷ സ്‌ഥാനം നൽകുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്‌തെങ്കിലും ധാരണയിൽ എത്തിയിരുന്നില്ല.
Also Read: സ്വർണക്കടത്ത് കേസ്; സെക്രട്ടറിയേറ്റിൽ വീണ്ടും എൻഐഎ പരിശോധന