കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കെപി അനിൽകുമാർ നടത്തിയ പ്രകോപനപരമായ പ്രസംഗവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി. അനിൽ കുമാറിനെതിരെ നടപടിയാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാറാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
പിണറായിയും സിപിഎമ്മും അനിൽകുമാറിന് ക്വൊട്ടേഷൻ ജോലിയാണോ നൽകിയതെന്ന് പ്രവീൺ കുമാർ ചോദിച്ചു. ഇന്നലെ നൽകിയ പരാതിയിൽ ഇതുവരെ കേസെടുക്കാത്ത സാഹചര്യത്തിലാണ് താൻ നേരിട്ട് കമ്മീഷണർ ഓഫിസിൽ വന്ന് പരാതി നൽകിയതെന്നും പ്രവീൺകുമാർ പറഞ്ഞു.
ആളുകളെ കൊല്ലാനിറങ്ങിയാല്‍ സുധാകരനെ തല്ലിക്കൊല്ലാന്‍ ഇവിടെ ആളുകളുണ്ട് എന്നായിരുന്നു മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വിട്ട് സിപിഎമ്മിനൊപ്പം ചേരുകയും ചെയ്‌ത കെപി അനില്‍ കുമാര്‍ പറഞ്ഞത്. സുധാകരന്‍ പറയുന്നു എന്റെ കുട്ടികളെ ഞാന്‍ അയച്ചു. ആര്‍ക്കെതിരെ ? എസ്എഫ്ഐക്കാരനെ കുത്തി മലര്‍ത്താന്‍.
സുധാകരാ, കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിക്കാമെങ്കില്‍ ഈ കേരളത്തില്‍ രാഷ്‌ട്രീയ പ്രവർത്തനം നടത്താം. അതല്ല പേപ്പട്ടിയെപ്പൊലെ ആളുകളെ ഉപദ്രവിച്ച് റോഡിലൂടെ നടക്കുകയാണെങ്കില്‍ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതു പോലെ തന്നെ സുധാകരനെ കൈകാര്യം ചെയ്യാന്‍ ആണുങ്ങളുണ്ട് കേരളത്തിൽ.
കൊലകൊല്ലിയെ പോലെ ആര്‍ത്തട്ടഹസിച്ചാണ് സുധാകരനിവിടെ നടക്കുന്നതെങ്കില്‍, ആ കൊലകൊല്ലിയുടെ കൊമ്പ് കേരളത്തിന്റെ മണ്ണില്‍ കുത്തിക്കാനുള്ള ചങ്കൂറ്റവും ഉശിരുമുള്ള കുട്ടികളാണ് ഇവിടെ ഇരിക്കുന്നതെന്ന് തിരിച്ചറിയാന്‍ സുധാകരന് സാധിക്കണം; എന്നിങ്ങനെ ആയിരുന്നു അനില്‍ കുമാറിന്റെ വിവാദ പ്രസ്‌താവന.
തന്റെ കുട്ടികള്‍ രണ്ടും കല്‍പിച്ച് ഇറങ്ങിയിരിക്കുകയാണെന്നും ധീരജിന്റേത് ഇരന്നുവാങ്ങിയ രക്‌തസാക്ഷിത്വമാണെന്നും പറഞ്ഞ സുധാകരന്റെ വാക്കുകള്‍ക്ക് മറുപടിയായിരുന്നു അനില്‍കുമാര്‍ ഇക്കാര്യം പറഞ്ഞത്.
Most Read: നിഗൂഢതകളുമായി ‘ഭൂതകാലം’ ട്രെയ്‌ലര്‍; ഭാവപകർച്ചയിൽ ഞെട്ടിച്ച് രേവതിയും ഷെയിനും