അമൃത്‌സര്‍: പഞ്ചാബിലെ കോണ്‍ഗ്രസ് പോരാട്ടം ഭാവി തലമുറയ്‌ക്ക് വേണ്ടിയെന്ന് കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു. അമൃത്‌സറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു സിദ്ദുവിന്റെ പ്രതികരണം. ഫെബ്രുവരി 20നാണ് പഞ്ചാബില്‍ വോട്ടെടുപ്പ്.
സംസ്‌ഥാനത്ത് കോൺഗ്രസിന് അധികാരം നിലനിർത്താൻ സാധിച്ചാൽ സിദ്ദുവിന് സൂപ്പര്‍ മുഖ്യമന്ത്രി സ്‌ഥാനം ലഭിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് എംപി രവ്നീത് സിംഗ് ബിട്ടു കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നിയെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. സിദ്ദു പഞ്ചാബിലെ അമൃത്‌സര്‍ ഈസ്‌റ്റില്‍ നിന്ന് മൽസരിക്കുമ്പോള്‍, രൂപ്‌നഗറിലെ ചംകൗര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നും ബര്‍ണാല ജില്ലയിലെ ബദൗറില്‍ നിന്നുമാണ് ചന്നി മൽസരിക്കുന്നത്.
അതേസമയം മുൻ പഞ്ചാബ് മുഖ്യമന്ത്രിയും നിലവിലെ ബിജെപി സ്‌ഥാനാർഥിയുമായ അമരീന്ദർ സിംഗിന് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യയും കോൺഗ്രസ് എംപിയുമായ പ്രനീത് കൗർ പ്രചാരണത്തിന് ഇറങ്ങിയത് വാർത്തയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പട്യാല അര്‍ബന്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്‌ഥാനാർഥി തനിക്കായി പ്രചാരണത്തിനിറങ്ങാനോ, അതിന് പറ്റില്ലെങ്കില്‍ എംപി സ്‌ഥാനം രാജിവെച്ച് പുറത്ത് പോവാനും പ്രനീത് കൗറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് വലുത് തന്റെ കുടുംബമാണെന്നും, കുടുംബത്തിന് വേണ്ടി മാത്രമേ താന്‍ നിലകൊള്ളുകയുള്ളൂ എന്നുമായിരുന്നു കൗറിന്റെ മറുപടി.
പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനം രാജി വെക്കേണ്ടി വന്നതിന് പിന്നാലെയാണ് അമരീന്ദര്‍ പാര്‍ട്ടിയുമായി പിണങ്ങിയതും പുതിയ പാര്‍ട്ടി ഉണ്ടാക്കിയതും. കോൺഗ്രസ് വിടുന്നുവെന്നും എന്നാൽ ബിജെപിയുമായി സഖ്യമില്ലെന്നും ആവർത്തിച്ച് പറഞ്ഞിരുന്ന അമരീന്ദർ പിന്നീട് ബിജെപിയുമായി സഖ്യം ചേരുകയായിരുന്നു. നിലവില്‍ പഞ്ചാബില്‍ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയാണ് അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ്.
അമരീന്ദറിന് പിന്നാലെ കൗറും മറുകണ്ടം ചാടുമോ എന്ന സംശയത്തിലാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു നീക്കമുണ്ടായാല്‍ അത് കോണ്‍ഗ്രസിന് ഏല്‍പിക്കുന്ന ആഘാതം ചില്ലറയായിരിക്കില്ല. ബിജെപിയെ തോല്‍പിച്ച് പഞ്ചാബില്‍ അധികാരം തിരിച്ചു പിടിക്കേണ്ടത് തങ്ങളുടെ രാഷ്‌ട്രീയ പ്രതിച്ഛായയുടെ പ്രശ്‌നമാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തുമ്പോഴാണ് മണ്ഡലത്തിലെ എംപി തന്നെ ബിജെപിയുടെ ജയത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
Most Read: കാര്‍ത്തിയുടെ ‘കൈതി’ക്കെതിരായ സ്‌റ്റേ റദ്ദാക്കി