തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടാനുള്ള ശമ്പള പരിഷ്‌കരണ കമ്മീഷൻ ശുപാർശ പരിഗണിക്കേണ്ടതില്ലെന്ന് ഇടതുമുന്നണി നേതൃത്വം. പെൻഷൻ പ്രായം കൂട്ടുന്നത് ഗുണകരമല്ലെന്ന് സിപിഎം- സിപിഐ നേതൃത്വങ്ങൾ നടത്തിയ ആശയവിനിമയത്തിൽ അഭിപ്രായം ഉയർന്നു. അതിനാൽ കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിനുള്ള ഒരുക്കം മാത്രമാകും വ്യാഴാഴ്‌ച ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ചർച്ചയാവുക.
നീണ്ട ഇടവേളക്ക് ശേഷമാണ് ഇടതുമുന്നണി യോഗം വ്യാഴാഴ്‌ച ചേരുന്നത്. ഐഎൻഎല്ലിലെ തമ്മിലടിയെ തുടർന്നാണ് മുന്നണി യോഗം നീണ്ടുപോയത്. നിയമസഭാ സമ്മേളനം ഒക്‌ടോബർ ആദ്യം തുടങ്ങാനിരിക്കെ നയപരമായ കാര്യങ്ങളും ആലോചിക്കേണ്ടതുണ്ട്. പെൻഷൻ പ്രായം കൂട്ടാനുള്ള ശുപാർശ സർക്കാരിന് മുന്നിലിരിക്കെ ഇക്കാര്യത്തിൽ മുന്നണി തീരുമാനം നിർണായകമാണ്. വിവിധ പാർട്ടികൾ ഇക്കാര്യം ചർച്ച ചെയ്യണമെങ്കിൽ മുന്നണി രാഷ്‌ട്രീയ പാർട്ടികളുടെ നിലപാട് തേടണം.
എന്നാൽ, പെൻഷൻ പ്രായം കൂട്ടുന്നത് ആലോചിക്കുന്നില്ലെന്നാണ് സിപിഎം- സിപിഐ നേതൃത്വങ്ങൾ നൽകുന്ന സൂചന. അതുകൊണ്ട് തന്നെ ഇക്കാര്യം മുന്നണി പരിഗണിക്കേണ്ടതില്ല. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 വയസാക്കി ഉയർത്തണമെന്നായിരുന്നു ശമ്പള കമ്മീഷന്റെ ശുപാർശ.
Also Read: കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് ലക്ഷണങ്ങൾ ഇല്ലാത്തവരുടെ എണ്ണത്തിൽ വർധന