തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ വിവാദങ്ങളുടെ പേരിൽ ആരോപണ വിധേയനായ സൂപ്രണ്ട് എജി സുരേഷിനെ സസ്‌പെൻഡ് ചെയ്യാൻ ജയിൽ വകുപ്പ് മേധാവി ഷേക് ദർവേഷ് സാഹേബ് ശുപാർശ ചെയ്‌തു. സൂപ്രണ്ടിനെതിരെ വിജിലൻസോ, ക്രൈം ബ്രാഞ്ചോ അന്വേഷിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
ജയിലിനുള്ളിൽ തടവുകാരുടെ നിയന്ത്രണ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് രാജു എബ്രഹാമിനെ ജില്ലക്ക് പുറത്തേക്ക് മാറ്റണമെന്നും ശുപാർശയുണ്ട്. ഡിഐജി എംകെ വിനോദ് കുമാറിന്റെ അന്വേഷണ റിപ്പോർട് സഹിതമാണ് ആഭ്യന്തര വകുപ്പിന് ശുപാർശ നൽകിയത്.
ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദും, ടിപി കേസ് പ്രതി കൊടി സുനിയും ഉൾപ്പെടെ കുപ്രസിദ്ധ കുറ്റവാളികൾ ജയിലിൽ തുടർച്ചയായി ഫോൺ ഉപയോഗിച്ചെന്ന് കണ്ടെത്തിയ പശ്‌ചാത്തലത്തിലായിരുന്നു ഡിഐജിയുടെ അന്വേഷണം.
വിയ്യൂർ സെൻട്രൽ ജയിലിൽ കുത്തഴിഞ്ഞ സംവിധാനമാണ് നിലവിലുള്ളതെന്ന് നേരിട്ട് ബോധ്യപ്പെട്ടതായി ജയിൽ വകുപ്പ് മേധാവി ആഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്‌ഥർ തടവുകാരുടെ ഫോൺ വിളി നിയന്ത്രിച്ചില്ലെന്ന് മാത്രമല്ല, ചിലരോട് മാത്രം അതിരുവിട്ട അടുപ്പം പുലർത്തിയെന്നും ഡിഐജിയുടെ 142 പേജുള്ള അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
Read Also: കെപിസിസി പുനഃസംഘടന; താരിഖ് അൻവർ കേരളത്തിലേക്ക്