കോഴിക്കോട്: ഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റര്‍ പൊട്ടിത്തെറിച്ച് അപകടം. പേരാമ്പ്ര പുളിയോട്ടുമുക്കിലെ വെള്ളിലോട്ട് ഇമ്പിച്ചാലി മാസ്‌റ്ററുടെ വീട്ടിലായിരുന്നു അപകടം. പുതിയ സിലിണ്ടറിൽ റെഗുലേറ്റർ ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തിൽ ആര്‍ക്കും പരിക്കില്ല. ഏതാനും ദിവസം മുമ്പ് പുളിയോട്ടുമുക്കില്‍ തന്നെയുള്ള മറ്റ് രണ്ടു വീടുകളിലും പുതിയ സിലിണ്ടര്‍ ഘടിപ്പിക്കവേ കത്താതിരിക്കുകയും അസ്വാഭാവിക ശബ്‌ദം അനുഭവപ്പെടുകയും ചെയ്‌തിരുന്നു. ബോട്ട്‌ലിങ് പ്ളാന്റില്‍നിന്ന് അളവില്‍ കൂടുതല്‍ ഗ്യാസ് നിറച്ചതിനാലുള്ള മര്‍ദ്ദത്തെ തുടർന്നാണ് അപകടം സംഭവിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. പൊട്ടിത്തെറിയിൽ റഗുലേറ്റർ തെറിച്ച് വീടിന്റെ മേൽക്കൂരയിലെത്തി താഴേക്കുവീണു.
പേരാമ്പ്ര ധീര ഗ്യാസ് ഏജൻസീസിൽ നിന്നു ലഭിച്ച ഇൻഡേൻ സിലിണ്ടറിനാണ് പ്രശ്‌നം ഉണ്ടായത്. എന്നാലിതിൽ ഏജൻസിക്ക് റോളില്ല. ഏജൻസിയല്ല ഗ്യാസ് നിറക്കുന്നത്. ഇൻഡേൻ ഗ്യാസ് സിലിണ്ടർ ബോട്ടിൽ ചെയുന്ന സ്‌ഥലത്തുണ്ടാകുന്ന അശ്രദ്ധകളും ഒപ്പം ശാസ്‌ത്രീയ പരിശോധനകൾ കൃത്യമല്ലാത്തതുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് വിദഗ്‌ധർ ചൂണ്ടികാണിക്കുന്നു.
Read also: കോഴിക്കോട്ടെ കെഎസ്ആര്‍ടിസി കോംപ്ളക്‌സ് മറ്റന്നാൾ തുറക്കും