കോഴിക്കോട്: ജില്ലയിൽ നിപ ആശങ്കയിൽ ആശ്വാസമാകുന്നു. പരിശോധനക്കയച്ച 41 സാമ്പിളുകൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഹൈ റിസ്‌ക് പട്ടികയിൽ ഉള്ളവരും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇനി 39 പേരുടെ ഫലം കൂടിയാണ് ലഭിക്കാനുള്ളത്. സമ്പർക്ക പട്ടിക തയാറാക്കാനായി രോഗികളുടെ ഉൾപ്പടെ ഫോൺ വിവരങ്ങൾ ശേഖരിക്കും. ഇതിനായി പോലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സംസ്‌ഥാനത്ത് ഇതുവരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ പുതിയ കേസുകൾ ഇല്ലാത്തത് ആശ്വാസമാണ്. രോഗലക്ഷണങ്ങളുടെ അഞ്ചുപേരെ കൂടി മെഡിക്കൽ കോളേജിൽ ഐസൊലേഷനിലാക്കി. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. ഇതോടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെ എണ്ണം 1192 ആയി. പോസിറ്റീവായി ചികിൽസയിലുള്ള നാല് പേരുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. രണ്ടു പേർക്ക് നിലവിൽ ലക്ഷണങ്ങൾ ഒന്നുമില്ലെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്.
കേന്ദ്ര സംഘം ജില്ലയിൽ തുടരുന്നുണ്ട്. കോഴിക്കോട് നഗരത്തിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്. കോഴിക്കോട് കോർപറേഷനിലെ ഏഴ് വാർഡുകളും, ഫറോക് നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ ബേപ്പൂർ ഫിഷിങ് ഹാർബർ അടച്ചു. ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും അടുത്ത ശനിയാഴ്‌ച വരെ ഓൺലൈൻ ക്‌ളാസുകൾ മാത്രമേ പാടുള്ളൂവെന്ന് ജില്ലാ കളക്‌ടർ ഉത്തരവിട്ടു.
Most Read| കണ്ണൂരിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം; എത്തിയത് അഞ്ചംഗ ആയുധധാരികൾ