പത്തനംതിട്ട: ചിങ്ങമാസ, നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു. ക്ഷേത്രം തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വികെ ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു. ശബരിമലയിൽ ഈ മാസം 16 മുതൽ 23ആം തീയതി വരെയാണ് ചിങ്ങമാസ പൂജകൾ.
നാളെ പുലർച്ചെ 5.55നും 6.20നും ഇടയിൽ നിറപുത്തരിപൂജ നടക്കും. ശബരിമലയിൽ തന്നെ കൃഷി ചെയ്‌ത നെൽകറ്റകൾ ആണ് നിറപുത്തരി പൂജകൾക്ക് ഉപയോഗിക്കുന്നത്. നാളെ മുതൽ 23ആം തീയതി വരെയായിരിക്കും ക്ഷേത്രത്തിൽ ഭക്‌തർക്ക് പ്രവേശനം അനുവദിക്കുക. കൂടാതെ ഓണം നാളുകളിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് ഭക്‌തർക്ക് ഓണസദ്യയും നൽകും.
വെർച്വൽ ക്യു ബുക്കിംഗ് വഴി 15,000 പേർക്കാണ് ദിവസേന ശബരിമലയിൽ പ്രവേശനം അനുവദിക്കുക. 2 ഡോസ് കോവിഡ് വാക്‌സിൻ എടുത്ത ആളുകൾക്കും, 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ള ആളുകൾക്കും മാത്രമാണ് പ്രവേശനം അനുവദിക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also: പ്രസിഡണ്ട് രാജ്യം വിട്ടു; കാബൂളിലെ സൈനിക ജയിലും താലിബാന്റെ കൈകളിൽ