കോഴിക്കോട്: കക്കയത്ത് കർഷകനെ ആക്രമിച്ച് കൊന്ന കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കി സിസിഎഫ്. കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാൻ സാധിച്ചില്ലെങ്കിൽ വെടിവെച്ച് കൊല്ലാനാണ് ഉത്തരവ്. അതേസമയം, കൊല്ലപ്പെട്ട ഏബ്രഹാമിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം ഉടൻ നൽകുമെന്ന് കളക്‌ടർ അറിയിച്ചു.
40 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാനും കുടുംബത്തിൽ ആർക്കെങ്കിലും ജോലി നൽകാനും ശുപാർശ ചെയ്യുമെന്നും കളക്‌ടർ അറിയിച്ചു. പാലാട്ട് ഏബ്രഹാം (70) എന്നയാളാണ് ഇന്നലെ കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉച്ചക്ക് ഒരുമണിയോടെയായിരുന്നു ദാരുണ സംഭവം നടന്നത്.
കക്കയം ടൗണിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ കക്കയം ഡാം സൈറ്റ് റോഡിന് സമീപത്തെ കൃഷിയിടത്തിൽ വെച്ചാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കാട്ടുപോത്തിന്റെ കൊമ്പ് ഏബ്രഹാമിന്റെ കക്ഷത്തിൽ ആഴത്തിലിറങ്ങിയിരുന്നു. അതിനിടെ, സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ രംഗത്തെത്തി.
മൃഗങ്ങളെ കാട്ടിൽ തടഞ്ഞുനിർത്താൻ വനംവകുപ്പിന് സാധിക്കുന്നില്ലെങ്കിൽ ആ ഉത്തരവാദിത്തം ജനം ഏറ്റെടുക്കും. മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും ജനങ്ങളുടെ വിഷമം അറിയില്ല. നടപടി ഉണ്ടായില്ലെങ്കിൽ മലമ്പ്രദേശത്തെ ഭരണം ഏറ്റെടുക്കാൻ മടിയില്ല. ഉറപ്പുകൾ പാലിക്കും വരെ സമരം തുടരും. ഭരണാധികാരികൾ കർഷകരുടെ മനസ് അറിയാത്തവരാണ്. ഇനി ദുരന്തം ഉണ്ടാകാൻ അനുവദിക്കില്ല. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ രാജിവെച്ച് പോകണമെന്നും ബിഷപ്പ് പറഞ്ഞു.
Most Read| മനുഷ്യ- വന്യജീവി സംഘർഷം; സംസ്‌ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കും