ദോഹ: രണ്ട് വർഷത്തിന് ശേഷം നാട്ടിൽ പോവാൻ അനുവാദം ചോദിച്ചെത്തിയ പ്രവാസിയെ സ്‌പോൺസർ വെടിവെച്ച് പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. ബിഹാറിലെ ചമ്പാരൻ സ്വദേശിയായ ഹൈദർ അലിയാണ് ഖത്തരി സ്‌പോൺസറിന്റെ വെടിയേറ്റ് ഗുരുതരാവസ്‌ഥയിലായത്. ദോഹയിലെ ഹമദ് ജനറൽ ഹോസ്‌പിറ്റലിൽ ചികിൽസയിലാണ് ഇദ്ദേഹം.
ഒക്‌ടോബർ 30ന് ഡെൽഹിയിലേക്കുള്ള ടിക്കറ്റെടുത്ത് സ്‌പോൺസറെ കണ്ട് അനുവാദം ചോദിക്കാനെത്തിയതായിരുന്നു ഹൈദർ അലി. ഇരുവരും തമ്മിലുള്ള സംസാരം തർക്കത്തിന് ഇടയാക്കുകയും പ്രകോപിതനായ സ്‌പോൺസർ തോക്കെടുത്ത് ഹൈദറിന് നേരെ വെടിയുതിർക്കുകയുമായിരുന്നു.
Also Read: തബ്ലീഗ് ജമാഅത്ത്; ഹരജി അടുത്ത ആഴ്‌ച പരിഗണിക്കും; സുപ്രീം കോടതി
തുടർന്ന് സ്‌പോൺസർ ഒളിവിൽ പോയി. ഗുരുതരമായി പരിക്കേറ്റ ഹൈദർ അലി അപകടനില തരണം ചെയ്‌തതായി സുഹൃത്തുക്കൾ അറിയിച്ചു. ഇദ്ദേഹത്തിന് വെടിയേറ്റ സംഭവം ദോഹയിലെ ഇന്ത്യൻ എംബസിയും സ്‌ഥിരീകരിച്ചിട്ടുണ്ട്. ഹൈദരലിയുടെ കുടുംബവുമായി നിരന്തര ബന്ധം പുലർത്തുന്നുണ്ടെന്നും എംബസി ഉദ്യോഗസ്‌ഥൻ ധീരജ് കുമാർ അറിയിച്ചു.
വിവരമറിഞ്ഞ ഹൈദരലിയുടെ ഹൃദ്രോഗിയായ പിതാവ് ബോധരഹിതനായി ആശുപത്രിയിലാണെന്ന് അദ്ദേഹത്തിന്റെ സഹോദരൻ അറിയിച്ചു. ഏറെ നാളുകൾക്ക് ശേഷം ഹൈദരലിയുടെ വരവും കാത്തിരുന്ന കുടുംബത്തിന്റെ നടുക്കം ഇതുവരെ വിട്ടുമാറിയിട്ടില്ലെന്നും ഹൈദരലിയുടെ സഹോദരൻ പറയുന്നു.