ബെംഗളൂരു: കർണാടക മന്ത്രിസഭാ യോഗത്തിൽ നിർണായക ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. കർണാടകത്തിൽ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ പുറത്തുവിടുന്ന വിവരം. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയായേക്കും. സംസ്‌ഥാനത്ത് ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ നേടി വിജയിച്ച കോൺഗ്രസിന്, നേതാക്കൾ തമ്മിൽ തർക്കങ്ങൾ ഇല്ലാതെ സർക്കാർ രൂപീകരിക്കുക എന്നത് പരമപ്രധാനമാണ്.
എന്നാൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറയുന്നത്. എംഎൽഎമാരുടെ അഭിപ്രായം തേടും. ഇതുസംബന്ധിച്ചു കോൺഗ്രസ് നിയമസഭാകക്ഷി യോഗം നാളെ ബെംഗളൂരുവിൽ ചേരും. ചരിത്ര വിജയം നേടിയതിന് പിന്നാലെ കർണാടകയിൽ ആര് മുഖ്യമന്ത്രി ആകണമെന്ന ചർച്ചയും കോൺഗ്രസിൽ ആരംഭിച്ചിരുന്നു.
ഡികെ ശിവകുമാറിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും സിദ്ധരാമയ്യയുടെ ജനപ്രീതിയുമാണ് കർണാടകയിൽ കോൺഗ്രസിന് ചരിത്ര വിജയം നേടിക്കൊടുത്തത്. അതുകൊണ്ടുതന്നെ, മുഖ്യമന്ത്രി പദത്തിലേക്ക് രണ്ടുപേരും ഉന്നയിക്കുന്ന അവകാശ വാദം പാർട്ടി നേതൃത്വത്തിന് തള്ളിക്കളയാനാകില്ല. ഇത് ശരിവെക്കുന്ന തരത്തിലായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെയും പ്രതികരണം.
അതേസമയം, തിരഞ്ഞെടുപ്പിൽ കാര്യമായി സഹായിച്ച വൊക്കലിംഗ സമുദായത്തെയും കോൺഗ്രസ് പരിഗണിക്കും. ഈ സമുദായത്തിൽ നിന്നുള്ള ഒരാളെയും ഉപമുഖ്യമന്ത്രി ആക്കാനാണ് സാധ്യത. അതേസമയം, നിലവിൽ ഉപമുഖ്യമന്ത്രിമാർക്കുള്ള സാധ്യത നിലനിൽക്കെ, എംബി പാട്ടീലിനെയും ഉപമുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് നിലവിലെ വിവരം.
കർണാടകയിൽ ജയിച്ച മുഴുവൻ സ്‌ഥാനാർഥികളോടും ഉടൻ ബെംഗളൂരുവിൽ എത്താൻ പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. സിദ്ധാരാമയ്യയെ ആണ് മുഖ്യമന്ത്രി ആക്കേണ്ടതെന്ന് മകൻ യതീന്ദ്ര നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ഭരണ വിരുദ്ധ വികാരം ശക്‌തമായി അലയടിച്ച കർണാടകത്തിൽ വൻ വിജയമാണ് കോൺഗ്രസ് നേടിയത്. സംസ്‌ഥാനത്ത് ആകെയുള്ള 224 സീറ്റിൽ 137 സീറ്റിലാണ് കോൺഗ്രസിന്റെ മുന്നേറ്റം. ബിജെപി 63 സീറ്റിലേക്ക് കൂപ്പുകുത്തിയപ്പോൾ കിങ് മേക്കർ ആകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസും 20 സീറ്റിൽ ഒതുങ്ങി.
Most Read: കർണാടകയിൽ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ ഉയർന്നുവന്ന വിധി; മുഖ്യമന്ത്രി