മൈസൂരു: ‘ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം‘ എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസിന്റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ഇന്ന് സോണിയ ഗാന്ധി അണിചേരും.
ഇതിനായി തിങ്കളാഴ്‌ച ഇവർ ബംഗളൂരുവിൽ എത്തിയിരുന്നു. കുടകിലെ റിസോർട്ടിൽ വിശ്രമിക്കുന്ന സോണിയ ഇന്നു രാവിലെ പാണ്ഡവ പുരത്തെത്തും. ഈ മാസം 19 വരെ ഇവർ കർണാടകയിൽ ഉണ്ടാകും. നാളെ പ്രിയങ്ക ഗാന്ധിയും യാത്രയില്‍ പങ്കെടുക്കുമെന്നാണ് സൂചന.
സോണിയ ഗാന്ധിയെ പാർലമെന്റിലെത്തിച്ച ബെല്ലാരി മണ്ഡലത്തിൽ രണ്ടു ലക്ഷത്തിലധികം പ്രവർത്തകരെ അണിനിരത്തുന്ന പടുകൂറ്റൻ റാലിയും പാർട്ടി ഒരുക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര ശ്രീനഗറിൽ അവസാനിക്കും. 5 മാസം ദൈർഘ്യമുള്ള കാൽ നട യാത്രയിൽ 149 സ്‌ഥിരം ജാഥ അംഗങ്ങൾ ഉണ്ട്. അതിൽ മൂന്നിലൊന്ന് സ്‌ത്രീകളാണ്.
146 ദിവസം നീളുന്ന പദയാത്ര 12 സംസ്‌ഥാനങ്ങളിലൂടെ കടന്നുപോയി ശ്രീനഗറിലാണ് സമാപിക്കുക. 3,570 കിലോമീറ്റർ പിന്നിട്ട് 2023 ജനുവരി 30നു സമാപിക്കും. 22 നഗരങ്ങളിൽ റാലികൾ സംഘടിപ്പിക്കും.
ജാഥ കടന്നുപോകുന്ന അതാത് പ്രദേശത്ത് നിന്ന്കൂടുതൽ അംഗങ്ങൾ പങ്കെടുക്കുകയും ചെയ്യും. 2022 സെപ്‌റ്റംബർ 6ന് ഔദ്യോഗികമായി ഉൽഘാടനം ചെയ്‌ത പദയാത്ര കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്നത് സെപ്‌റ്റംബർ 7നാണ്.
ഇപ്പോൾ കർണാടകയിലുള്ള യാത്ര തുംകൂർ, ചിത്രദുർഗ, ബെല്ലാരി, റെയ്‌ച്ചൂർ ജില്ലകളിലൂടെ സഞ്ചരിച്ച് 21ന് തെലുങ്കാനയിലേക്കു കടക്കും. രാവിലെ 7 മുതൽ 11 വരെയും വൈകുന്നേരം 4 മുതൽ 7 വരെയുമാണ് യാത്രയുടെ സമയക്രമം. ഇതിനിടെയുള്ള സമയത്തിൽ വിവിധ മേഖലയിലുള്ള തൊഴിലാളികൾ, കർഷകർ, യുവാക്കൾ, സാംസ്‌കാരിക പ്രമുഖർ തുടങ്ങിയവരുമായി ജാഥ ക്യാപ്റ്റൻ രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.
Most Read: സ്‌തനാർബുദം; അറിഞ്ഞിരിക്കാം ഈ കാരണങ്ങൾ