ന്യൂഡെൽഹി: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വില ഉൾപ്പടെയുള്ളവക്ക് എതിരെ സമൂഹ മാദ്ധ്യമങ്ങളിൽ ക്യാംപയിൻ സംഘടിപ്പിച്ച് കോൺഗ്രസ്. ‘വിലക്കയറ്റത്തിന് എതിരെ ശബ്‌ദമുയർത്തൂ’ (Speak Up Against Price Rise) എന്ന ഹാഷ്‌ടാഗോടെയാണ് ക്യാംപയിൻ.
രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതകം, ഭക്ഷ്യവസ്‌തുക്കൾ തുടങ്ങിയവയുടെ വില വർധനവിന് എതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയത്. പ്രതിഷേധത്തിന് രാഹുൽ ഗാന്ധി, സച്ചിൻ പൈലറ്റ്, പ്രിയങ്ക ഗാന്ധി, ശശി തരൂർ തുടങ്ങിയ നേതാക്കൾ പിന്തുണ നൽകി. ഇന്ധന വില വർധന സർക്കാർ വരുമാന മാർഗമായാണ് കാണുന്നത് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
‘വിലക്കയറ്റം ഒരു ശാപമാണ്. നികുതി ലഭിക്കുന്നതിന് വേണ്ടി മാത്രം ജനങ്ങളെ വിലക്കയറ്റത്തിന്റെ ചതുപ്പിലേക്ക് കേന്ദ്രം തള്ളിയിടുകയാണ്. രാജ്യത്തിന്റെ നാശത്തിനെതിരെ നിങ്ങളും ശബ്‌ദമുയർത്തൂ’- രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. കേന്ദ്രം ഈടാക്കുന്ന അമിത നികുതി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമർശനം. കോൺഗ്രസിന്റെ പ്രചാരണ ക്യാംപയിൻ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.
ഇന്ന് രാവിലെ 10 മണിയോടെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്യാംപയിൻ ആരംഭിച്ചത്. ഹാഷ്‌ടാഗ് വഴി വിലക്കയറ്റം സംബന്ധിച്ച ആശങ്കകൾ വീഡിയോയിലൂടെയോ ലൈവിലൂടെയോ പങ്കുവെക്കാൻ ആവശ്യപ്പെടുകയാണ് കോൺഗ്രസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളുടെ വീഡിയോ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവെക്കും.
സാധാരണക്കാരുടെ പ്രശ്‌നങ്ങളെ അവഗണിച്ച് കേന്ദ്രം വിലക്കയറ്റത്തിനെ ന്യായീകരിക്കുന്നതിന് എതിരെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിമർശനം. അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെട്രോളിന്റെ വില നൂറു കടന്നു. ഈ സാഹചര്യത്തിൽ എല്ലാ സംസ്‌ഥാനങ്ങളിലും പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
Also Read: സുശാന്തിന്റെ മരണം; റിയ ചക്രബർത്തി ഉൾപ്പടെ 33 പേർക്ക് എതിരെ കുറ്റപത്രം