തിരുവനന്തപുരം: ലോക കേരളസഭ സമ്മേളനത്തോട് അനുബന്ധിച്ച് തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയില്‍ നിയമസഭ മന്ദിരത്തിൽ പ്രവേശിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ മുരളീധരന്‍. നിയമസഭയില്‍ സുരക്ഷാ വീഴ്‌ചയുണ്ടെന്ന് സ്‌പീക്കർ സമ്മതിച്ചു. റിപ്പോർട് അംഗീകരിക്കാനാകില്ല, യുഡിഎഫ് തുടര്‍ നടപടി ആലോചിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
അനിത പുല്ലയില്‍ നിയമസഭാ മന്ദരിത്തില്‍ പ്രവേശിച്ച സംഭവത്തില്‍, ചീഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോർട് പരിഗണിച്ച് നാല് കരാര്‍ ജീവനക്കാരെ പുറത്താക്കുമെന്നാണ് സ്‌പീക്കർ എംബി രാജേഷ് അറിയിച്ചത്. അനിത പുല്ലയിലിന് ഓപ്പൺ ഫോറത്തിലേക്കുള്ള പാസ് ഉണ്ടായിരുന്നു. അതുവെച്ച് എങ്ങനെ നിയമസഭാ മന്ദിരത്തിന് അകത്ത് കയറി എന്നതാണ് അന്വേഷിച്ചത്. സഭ ടിവിയുടെ സാങ്കേതിക സഹായം നൽകുന്ന ഏജൻസിയുടെ ജീവനക്കാരിക്കൊപ്പമാണ് അനിത അകത്ത് കയറിയത്. നിയമസഭ ജിവനക്കാർക്കോ മറ്റാർക്കെങ്കിലുമോ പങ്കില്ല, നിയമസഭാ സമ്മേളന വേദിയിൽ കയറിയിട്ടില്ലെന്നും സ്‌പീക്കർ പറഞ്ഞു.
സഭ ടിവിക്ക് സാങ്കേതിക സഹായം നല്‍കുന്ന ബിട്രൈയിറ്റ് സൊലൂഷന്‍സ് എന്ന ഏജന്‍സിയുടെ ജീവനക്കാരായ ഫസീല, വിപുരാജ്, പ്രവീൺ, വിഷ്‌ണു എന്നിവര്‍ക്കെതിരെയാണ് നടപടി. ലോക കേരള സഭക്കിടെ അനിതാ പുല്ലയിൽ നിയമസഭാ മന്ദിരത്തിലെത്തിയത് വൻ വിവാദമായതോടെയാണ് അന്വേഷണത്തിന് സ്‌പീക്കർ നിയമസഭാ ചീഫ് മാർഷലിനെ ചുമതലപ്പെടുത്തിയത്. അനിത സഭാ മന്ദിരത്തിലേക്ക് വരുന്നത് മുതലുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സഭാ ടിവിക്ക് ഒടിടി സഹായം നൽകുന്ന ബിട്രെയിറ്റ് സൊലൂഷനിലെ രണ്ട് ജീവനക്കാരാണ് അനിതക്ക് സഹായം നൽകിയതെന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ.
രണ്ട് ജീവനക്കാരാണ് സഭാ മന്ദിരത്തിലെ വിവിധ സ്‌ഥലങ്ങളിലേക്ക് അനിതയെ കൊണ്ടുപോയത്. അതേസമയം, അനിത പ്രധാന ഗേറ്റ് കടന്നത് പാസ് ഉപയോഗിച്ചാണെനനാണ് സുരക്ഷാ ചുമതലയുള്ള വാച്ച് ആൻഡ് വാർഡിന്റെ മൊഴി. ലോക കേരള സഭയുടെ ഭാഗമായ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്താണ് അനിത കാണിച്ചതെന്നാണ് മൊഴി. ഇത് അനിതക്ക് എങ്ങിനെ കിട്ടി എന്നതിനെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല.
Most Read: ആനക്കുട്ടിക്ക് ‘Z+++’ സുരക്ഷ; വൈറലായി വീഡിയോ