പാലക്കാട്: വാൽപ്പാറയിൽ പുലികളുടെ സാന്നിധ്യം നിരീക്ഷിക്കാൻ പ്രത്യേകസമിതി രൂപീകരിച്ചു. എല്ലാ വകുപ്പുതല ഉദ്യോഗസ്‌ഥരും അടങ്ങുന്നതാണ് സമിതി. നഗരപ്രദേശത്തിൽ പുലികളുടെ സാന്നിധ്യം വർധിച്ചുവരുന്ന പശ്‌ചാത്തലത്തിലാണ് നടപടി.
സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനുമുന്നിൽ ഏതാനും ദിവസങ്ങൾക്കുമുമ്പ് ഒരേസമയം മൂന്ന് പുലികൾ ചുറ്റിത്തിരിയുന്നതായി നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ആനമല കടുവ സങ്കേതത്തിലെ ജോയിന്റ് ഡയറക്‌ടർ സേവ്യർ ആരോഗ്യരാജിന്റെ നിർദ്ദേശപ്രകാരം സമിതി രൂപീകരിച്ചത്.
അസിസ്‌റ്റന്റ് ഫോറസ്‌റ്റ് റേഞ്ചർമാരായ പ്രശാന്ത്, ശെൽവം, തഹസിൽദാർ രാജ, നഗരസഭാ കമ്മീഷണർ സുരേഷ് കുമാർ, വനസംരക്ഷണ ഗവേഷകൻ ഗണേഷ് രഘുറാം, ചീഫ് മെഡിക്കൽ ഓഫിസർ ഡോ. മഹേഷ് ആനന്ദി എന്നിവരാണ് സമിതിയിലുള്ളത്. ഇവർ നഗരപ്രദേശത്തിൽ പുലികളുടെ സാന്നിധ്യം കൂടുതലുള്ള സ്‌ഥലങ്ങൾ സന്ദർശിച്ചു.
പുലികളുടെ വരവിനെക്കുറിച്ചും അത് നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ചും സമിതി ചർച്ച നടത്തി. ഇറച്ചി മാലിന്യം ജനവാസമില്ലാത്ത സുരക്ഷിതമായ സ്‌ഥലങ്ങളിലേക്ക് നീക്കം ചെയ്യാനും കുറ്റിക്കാടുകൾ വെട്ടിക്കളയാനും തെരുവുവിളക്കുകൾ സ്‌ഥാപിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്‌തു. കൂടാതെ വിനോദ സഞ്ചാരികൾ രാത്രി എട്ടുമണിക്കുശേഷം പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും സമിതി വിലയിരുത്തി.
Malabar News: കൂരാച്ചുണ്ടിലെ പക്ഷിപ്പനി സംശയം; സാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കും