ന്യൂഡെൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി, കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന്. വൈകിട്ട് 4.30നാണ് സർവകക്ഷി യോഗം. ബന്ധപ്പെട്ട നേതാക്കൾക്ക് ഇ-മെയിൽ മുഖേന ക്ഷണം അയച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചു. സർവകക്ഷി യോഗത്തിൽ പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ട ചർച്ച ചെയ്‌തേക്കുമെന്നാണ് വിവരം.
യോഗത്തിൽ പങ്കെടുത്തു പ്രതിഷേധം അറിയിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. സെപ്‌റ്റംബർ 18 മുതൽ 22 വരെയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രവും പ്രാധാന്യവും പ്രത്യേക സമ്മേളനത്തിൽ ഇരു സഭകളും ചർച്ച ചെയ്യും. കൂടാതെ, തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമന ബിൽ അടക്കം നാല് ബില്ലുകളും പ്രത്യേക സമ്മേളനം പരിഗണിക്കും.
അതേസമയം, പാർലമെന്റ് സമ്മേളനത്തിൽ പുതിയ പാർലമെന്റിൽ ലോക്‌സഭ, രാജ്യസഭ ജീവനക്കാർക്ക് പുതിയ യൂണിഫോം നിശ്‌ചയിച്ചിട്ടുണ്ട്. നാളെ പഴയ പാർലമെന്റ് മന്ദിരത്തിലാകും പ്രത്യേക സമ്മേളനം തുടങ്ങുക. ഗണേശ ചതുർഥി ദിനമായ ചൊവ്വാഴ്‌ച മുതൽ പുതിയ മന്ദിരത്തിലാകും സമ്മേളനം നടക്കുക. ഇതിന് മുന്നോടിയായി പുതിയ പാർലമെന്റ് മന്ദിരത്തിൽ ഇന്ന് ദേശീയ പതാക സ്‌ഥാപിക്കും.
സെപ്‌റ്റംബർ 18 മുതൽ 22 വരെയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്. ഇതുവരെ പ്രത്യേക സമ്മേളനം ചേരുന്നതിന്റെ അജണ്ട സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. ഇത് പല ഊഹാപോഹങ്ങൾക്കും വഴിവെച്ചിരുന്നു. പ്രത്യേക സമ്മേളനത്തിൽ രാജ്യത്തിന്റെ ഔദ്യോഗിക നാമം ‘ഇന്ത്യ’ എന്നതിൽ നിന്ന് ‘ഭാരത്’ എന്നാക്കി മാറ്റാനുള്ള പ്രമേയം അവതരിപ്പിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങൾ. കൂടാതെ, ഏക സിവിൽ കോഡ്, വനിതാ സംവരണം തുടങ്ങിയ ബില്ലുകളും പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
Most Read| തലസ്‌ഥാനത്തെ നിപ ഭീതി അകലുന്നു; ഒരാളുടെ ഫലം നെഗറ്റീവ്