സുൽത്താൻ ബത്തേരി: വയനാട് കേണിച്ചിറ അതിരാറ്റുകുന്നിൽ പുള്ളിമാനെ വേട്ടയാടിക്കൊന്ന അഞ്ചംഗ സംഘം പിടിയിൽ. കേണിച്ചിറ സ്വദേശികളായ അതിരാറ്റ്കുന്ന് മറ്റത്തിൽ എംസി ഷാജി (51), എംസി ഷിജു (46), മാപ്പാനിക്കാട്ട് എംജെ ഷിബു (48), ഇടപ്പുള്ളവിൽ സികെ ഷാജൻ (53), കേളമംഗലം കോളനിയിലെ കെബി രതീഷ് എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്. ഇവരെ കൂടാതെ കേണിച്ചിറ, നടവയൽ, കൂളിവയൽ സ്വദേശികളായ 3 പേർക്ക് എതിരെ അന്വേഷണം പുരോഗമിക്കുകയാണ്.
പിടിയിലായ അതിരാറ്റ്കുന്ന് ഷാജിയുടെ വീട്ടിൽ നിന്ന് പാകം ചെയ്‌ത രണ്ടു കിലോയോളം വരുന്ന പുള്ളിമാന്റെ ഇറച്ചി പിടിച്ചെടുത്തു. കേളമംഗലം വനത്തിനകത്ത് കെണിയൊരുക്കി പുള്ളിമാനെ പിടികൂടിയ പ്രതികൾ കശാപ്പ് ചെയ്‌ത് ഇറച്ചിയാക്കി വാഹനത്തിൽ കടത്തിക്കൊണ്ടുപോയി വിൽപന നടത്തുകയായിരുന്നെന്ന് വനംവകുപ്പ് അറിയിച്ചു.
പുള്ളിമാന്റെ ജഡാവശിഷ്‌ടങ്ങൾ തെളിവെടുപ്പ് സമയത്ത് കണ്ടെത്തി. പ്രതികൾക്ക് എതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരവും വനത്തിൽ അതിക്രമിച്ച് കടന്നതിന് കേരള വന നിയമപ്രകാരവും കേസെടുത്തു. കൂടുതൽ പ്രതികളുണ്ടാകാൻ സാധ്യതയുള്ളതിനാൽ അന്വേഷണം ഊർജിതമാക്കിയതായി ചെതലയം റേഞ്ച് ഓഫിസർ കെജെ ജോസ് പറഞ്ഞു.
Read also: രാമനാട്ടുകര അപകടം; അർജുൻ ആയങ്കിക്ക് കസ്‌റ്റംസ് നോട്ടീസ്