മുംബൈ: ‘അമിതഭാരമില്ലാത്ത ഡ്യൂട്ടി. മികച്ച സ്വീകരണവും തികഞ്ഞ പരിഗണനയും‘ പോലീസ് ഉദ്യോഗസ്‌ഥർ സാക്ഷ്യപ്പെടുത്തുന്ന വാക്കുകൾ എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്‌റ്റി നാഷണൽ കോൺഫറൻസിന്റെ (SSF Golden Fifty National Conference) അച്ചടക്കം വിളിച്ചോതുന്നു.
മുംബൈ ഏകതാ ഉദ്യാനിൽ വെച്ചു നടക്കുന്ന എസ്‌എസ്‌എഫ് ദേശീയ സമ്മേളനത്തിന്റെ സുരക്ഷാ സജ്‌ജീകരണ ഉത്തരവാദിത്വ നിർവഹണത്തിനെത്തിയ ഗോവണ്ടി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരായ സുരേന്ദ്രനും ഗണേഷനും ഒരുമിച്ചുപറയാനുള്ള വാക്കുകൾ ‘അമിതഭാരമില്ലാത്ത ഡ്യൂട്ടി. മികച്ച സ്വീകരണവും തികഞ്ഞ പരിഗണനയും‘ എന്നതായിരുന്നു.
സംഘർഷഭരിതമാകാൻ സാധ്യതയേറെയുള്ള വിവിധ സമ്മേളനങ്ങളുടെ പശ്‌ചാത്തലങ്ങളിൽ നിന്നു വിഭിന്നമായി എസ്‌എസ്‌എഫ് ദേശീയ സമ്മേളനം ശ്രദ്ധേയമാകുന്നത് ഇങ്ങനെയാണ്. മികച്ച സംഘാടനശേഷിയുടെ പിന്തുണയിലാണ് മൂംബൈ മഹാനഗരത്തോട് ചേർന്ന് നടക്കുന്ന സമ്മേളനത്തിനെത്തുന്ന പതിനായിരങ്ങളെ സ്വയം നിയന്ത്രിച്ച് സംഘടന ദേശീയതലത്തിൽ ശ്രദ്ധ നേടുന്നത്.
എസ്‌എസ്‌എഫ് സമ്മേളനത്തിനെത്തിയ വലിയൊരു വിഭാഗം വിദ്യാർത്ഥി സമൂഹത്തെയും യുവജനങ്ങളെയും നിയന്ത്രിക്കുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്‌ടിക്കും എന്നാണ് പോലീസ് സേനപോലും കരുതിയിരുന്നത്. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്ന രീതിയിലുള്ള അച്ചടക്കമാണ് സമ്മേളനത്തിന്റെ ഓരോ ചുവടിലും കാണാൻ കഴിയുന്നത്.
‘സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന ഇന്ത്യയിലെ ന്യൂനപക്ഷ സമുദായത്തിന്റെ വലിയരൂപത്തിലുള്ള മുന്നേറ്റങ്ങൾ വളരെയധികം സന്തോഷം പകരുന്നുണ്ട്. ഞങ്ങളുടെ ഉത്തരവാദിത്വ നിർവഹണത്തിന്റെ ഭാഗമാണെന്ന് ഒരു തരത്തിലും ലാഘവം കാണിക്കാതെ, സമയഭേദമില്ലാതെ ഭക്ഷണം നൽകിയും പാനീയങ്ങൾ സമ്മാനിച്ചും ആവോളം പരിഗണിച്ചും ക്ഷീണമറിയാതെ പങ്കാളികളെയും ബന്ധപ്പെട്ടവരെയും വഴിനടത്താൻ സംഘാടകർക്ക് ആകുന്നുണ്ട്‘ – സംഘാടക നേതൃത്വം പറഞ്ഞു.
നിയമപാലക സേവന ജീവിതത്തിൽ ഉദ്യോഗസ്‌ഥർക്ക് മറക്കാനാവാത്ത നിമിഷങ്ങളാണ് ഏകതാ ഉദ്യാനിൽ നിന്നും എസ്‌എസ്‌എഫ് സമ്മാനിക്കുക എന്നും ഈ സമ്മേളനം പലരീതിയിൽ ചരിത്രത്തിൽ ഇടംപിടിക്കുമെന്നും സംഘാടകർ പറഞ്ഞു. നവംബർ 24 ന് ആരംഭിച്ച എസ്‌എസ്‌എഫ് ഗോൾഡൻ ഫിഫ്‌റ്റി നാഷണൽ കോൺഫറൻസിന് ഇന്നു സമാപനമാകും.
MOST READ | ഇന്ത്യൻ കരകൗശല മേഖലയിൽ ‘സ്വദേശ് സ്‌റ്റോർ’