തിരുവനന്തപുരം: പ്രതിപക്ഷ സംഘടനയിലെ സർക്കാർ ജീവനക്കാർ 24ന് നടത്തുന്ന പണിമുടക്കിന് ഡയസ്‌നോൺ പ്രഖ്യാപിച്ചു സർക്കാർ. പണിമുടക്ക് ദിവസം അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ്‌നോണായി കണക്കാക്കുമെന്ന് പൊതുഭരണ വകുപ്പ് ചീഫ് സെക്രട്ടറി ഡോ. വേണു വി പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു.
പണിമുടക്ക് ദിവസത്തെ ശമ്പളം അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് കുറക്കുമെന്നും ഉത്തരവിൽ പറയുന്നു. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും. അനുമതിയില്ലാതെ ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് നീക്കം ചെയ്യുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. പണിമുടക്ക് ദിവസത്തെ ജീവനക്കാരുടെ എണ്ണം അടക്കം അതാത് വകുപ്പ് മേധാവികൾ റിപ്പോർട് നൽകണമെന്നും അവശ്യ സേവനങ്ങൾ തടസപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.
ആറ് ഗഡു ഡിഎ അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്‌ഥാപിക്കുക, ശമ്പള പരിഷ്‌ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ചു സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്‌ഥാപിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, 12ആം ശമ്പള കമ്മീഷനെ നിയമിക്കുക, സെക്രട്ടറിയേറ്റ് സർവീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 24ന് പ്രതിപക്ഷ സംഘടനയിലെ സർക്കാർ ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചത്.
Most Read| ഇലക്‌ട്രിക് ബസ്; ലാഭക്കണക്ക് മാദ്ധ്യമങ്ങളിൽ വന്നതിൽ മന്ത്രിക്ക് അതൃപ്‌തി- റിപ്പോർട് തേടി