തിരുവനന്തപുരം: ഡിഎ കുടിശികയടക്കം ആവശ്യപ്പെട്ടു പ്രതിപക്ഷ സംഘടനയിലെ സർക്കാർ ജീവനക്കാർ നടത്തുന്ന പണിമുടക്കിനെ തുടർന്ന് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റ് ഗേറ്റിന് മുന്നിൽ ജീവനക്കാർ മുദ്രാവാക്യം വിളിച്ചു പ്രതിഷേധയോഗം നടത്തുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്.
ഇടതു സംഘടനാ പ്രവർത്തകരും പണിമുടക്ക് നടത്തുന്ന പ്രതിപക്ഷ സർവീസ് സംഘടനാ പ്രവർത്തകരും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. ഇരുവിഭാഗവും തമ്മിൽ പോർവിളികൾ നടത്തി. സെക്രട്ടറിയേറ്റ് ഗേറ്റിന് മുന്നിൽ പ്രതിഷേധിക്കുന്നതിനിടെ, ഇടതു സംഘടനാ പ്രവർത്തകൻ ഇരുചക്രവാഹനത്തിൽ പലതവണയായി ഗേറ്റിലൂടെ കടന്നുപോയി മനപൂർവം പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് പ്രതിപക്ഷ സംഘടനാ നേതാക്കൾ ആരോപിക്കുന്നത്.
തുടർന്ന് വാഹനത്തിൽ പോയ ആളെ തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. പിന്നീട് പോലീസെത്തി സ്‌ഥിതിഗതികൾ നിയന്ത്രിക്കുകയായിരുന്നു. ഭരണപക്ഷ യൂണിയനിൽപ്പെട്ടവർ സെക്രട്ടറിയേറ്റിന് ഉള്ളിലേക്ക് പോയതോടെയാണ് സംഘർഷത്തിന് അയവുവന്നത്.
ആറ് ഗഡു ഡിഎ അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്‌ഥാപിക്കുക, ശമ്പള പരിഷ്‌ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ചു സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്‌ഥാപിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, 12ആം ശമ്പള കമ്മീഷനെ നിയമിക്കുക, സെക്രട്ടറിയേറ്റ് സർവീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷ സംഘടനയിലെ സർക്കാർ ജീവനക്കാർ പണിമുടക്ക് നടത്തുന്നത്.
സമരത്തെ നേരിടാൻ ഓഫീസുകളിൽ ഹാജരാകാത്തവർക്ക് സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തിര ഘട്ടത്തിലല്ലാതെ ആർക്കും അവധി അനുവദിക്കരുതെന്നാണ് സർക്കാർ ഉത്തരവ്. പണിമുടക്ക് ദിവസത്തെ ശമ്പളം അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് കുറക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നുണ്ട്.
Most Read| ഹമാസ് ആക്രമണം; ഒറ്റദിവസം 24 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ