കൊൽക്കത്ത: കൊൽക്കത്തയിലെ വിക്‌ടോറിയ ടെർമിനസിൽ നടക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ആം ജൻമ വാർഷികാഘോഷ പരിപാടികളിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരിക്കുന്ന വേദിയിൽ നേതാജി അനുസ്‌മരണ പ്രഭാഷണം നടത്താൻ മമതയെ ക്ഷണിച്ചപ്പോൾ ഉറക്കെ മുഴങ്ങിയ ‘ജയ് ശ്രീറാം’ വിളികളാണ് അവരെ പ്രകോപിതയാക്കിയത്.
‘ഇതൊരു രാഷ്‌ട്രീയ പരിപാടിയല്ല, സർക്കാർ പരിപാടിയാണ്, ഇവിടെ അതനുസരിച്ച് പെരുമാറണം. ഇവിടെ സംസാരിക്കാൻ ഉദ്ദേശിച്ചിട്ടില്ല’- അവർ പറഞ്ഞു. ശേഷം സംസാരിക്കാൻ വിസമ്മതിച്ച് അവർ സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങിപ്പോയി. പ്രധാനമന്ത്രി ഇരിക്കുന്ന വേദിയിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങളാണ്.
Rattled! pic.twitter.com/gAKi7Of9Nc
— Kushagra (@kushranjan) January 23, 2021
എന്നാൽ മമതക്ക് ശേഷം സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദങ്ങൾക്ക് മറുപടി നൽകിയില്ല. കുട്ടിക്കാലം മുതൽ നേതാജിയുടെ സ്വാധീനം തന്നിലുണ്ടെന്ന് മോദി പറഞ്ഞു. കൊൽക്കത്ത സന്ദർശനം തനിക്ക് വൈകാരികാനുഭവം കൂടിയാണ്. നേതാജിയുടെ ആശയങ്ങൾ കേന്ദ്ര സർക്കാരിന് എന്നും വഴികാട്ടിയാണെന്നും മോദി പറഞ്ഞു.
പശ്‌ചിമ ബംഗാളിൽ ഇന്ന് വിവിധ ഇടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് റാലികളിൽ പല തവണയായി ബിജെപിക്കെതിരെ ആഞ്ഞടിച്ച ശേഷമാണ് മോദിയിരിക്കുന്ന വേദിയിൽ തന്നെ മമത രോഷം പ്രകടമാക്കുന്നത്. ബിജെപി നേതാജിയെ ഒരു ബിംബമാക്കാൻ ശ്രമിക്കുകയാണെന്നും, ഒന്നും ചെയ്യുന്നില്ലെന്നും മമത ആരോപിച്ചു.
നേതാജിയുടെ സ്വന്തം ആശയമായിരുന്ന പ്ളാനിംഗ് കമ്മീഷൻ അടക്കമുള്ളവ ബിജെപി ഇല്ലാതാക്കി കളഞ്ഞു. ജനുവരി 23 ദേശീയ അവധിയായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണം. ആസാദ് ഹിന്ദ് ഫൗജിന്റെ പേരിൽ സംസ്‌ഥാന സർക്കാർ ഒരു സ്‌മാരകം പണിയുമെന്നും മമത പ്രഖ്യാപിച്ചു. രജർഘട്ട് മേഖലയിൽ നേതാജിയുടെ പേരിൽ സർവകലാശാല സ്‌ഥാപിക്കുമെന്ന് മമത നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Read Also: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ലാഭത്തിൽ വൻ കുതിപ്പ്