കൊച്ചി: കേന്ദ്ര ഏജൻസികളുടെ ഇടപെടലുകൾക്ക് എതിരെ പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് സഹതാപം തോന്നുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ കേന്ദ്ര ഏജൻസികൾ കേരളത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. നാല് മന്ത്രിമാർ, സ്‌പീക്കർ, മുഖ്യമന്ത്രി എന്നിവർക്കെതിരെ അന്വേഷണം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ ശ്രമം. പിണറായി ഹാലിളകി നടക്കുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.
പ്രധാനമന്ത്രിക്ക് കത്തയക്കും എന്ന് പറയുന്ന മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്യുകയാണ്. സ്വർണക്കടത്ത് ഉൾപ്പടെയുള്ള കേസുകളിൽ സത്യം പുറത്തുവരണമെന്നാണ് കേരള ജനത ആഗ്രഹിക്കുന്നത്. സ്വർണക്കടത്ത് പ്രതികളെ സംരക്ഷിക്കുവാൻ വേണ്ടിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്. പൊതുവികാരത്തിന് എതിരായ നടപടിയാണിതെന്നും ചെന്നിത്തല പറഞ്ഞു.
Also Read: സൗജന്യ കോവിഡ് വാക്‌സിൻ പ്രഖ്യാപനം; പരാതി കിട്ടിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ
പ്രതിപക്ഷത്തെ മുഖ്യമന്ത്രി പുലഭ്യം പറയുകയാണ്. അന്വേഷണ ഏജൻസികൾക്കെതിരേ ആഞ്ഞടിക്കുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കെതിരെ മൗനം പാലിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ കത്ത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്‌ഥാന സർക്കാർ പദ്ധതികളെ അട്ടിമറിക്കുകയാണ് കേന്ദ്ര ഏജൻസികളുടെ ലക്ഷ്യമെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. കേരളത്തിൽ മേയാൻ ഏജൻസികളെ അനുവദിക്കില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത് നൽകുമെന്നും കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി അറിയിച്ചത്.
National News: ഇന്ത്യയെ ലക്ഷ്യമാക്കി ഭീകരസംഘടന; ആക്രമണ പദ്ധതി ഇന്റലിജൻസ് തകർത്തു