കണ്ണൂര്‍: വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ സാഹിത്യകാരന്‍ ടി പത്‌മനാഭന്‍. 87 വയസുള്ള വൃദ്ധയെ ജോസഫൈൻ അധിക്ഷേപിച്ചത് ക്രൂരതയാണ്. അവരുടെ ഭാഷ ക്രൂരമാണ്, ദയ മനസിലും പെരുമാറ്റത്തിലും ഇല്ല. പദവിക്ക് നിരക്കാത്ത വാക്കുകളാണ് ജോസഫൈന്‍ ഉപയോഗിച്ചതെന്നും ടി പത്‌മനാഭന്‍ ആരോപിച്ചു.
കാറും ഉയര്‍ന്ന ശമ്പളവും നൽകി ഇവരെ നിയമിച്ചത് എന്തിനായിരുന്നുവെന്ന് പി ജയരാജനോടായിരുന്നു ടി പത്‌മനാഭന്റെ ചോദ്യം. തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന ഗൃഹസന്ദര്‍ശനത്തിനിടെ ആയിരുന്നു സംഭവം. ടി പത്‌മനാഭന്റെ വീടിരിക്കുന്ന മേഖലയിലാണ് പി ജയരാജന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തിയത്.
താന്‍ എതിരാളിയല്ല ശുഭകാംക്ഷിയാണെന്നും അദ്ദേഹം ജയരാജനോട് പറഞ്ഞു. ടി പത്‌മനാഭന്റെ വിമര്‍ശനം പാര്‍ട്ടി നേതൃത്തിന്റെയും ജോസഫൈന്റെയും ശ്രദ്ധയില്‍പ്പെടുത്താമെന്ന് പി ജയരാജന്‍ ഉറപ്പു നല്‍കി. എന്നാല്‍ അത് വേണമെന്നില്ലെന്നും സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുമെന്നും ടി പത്‌മനാഭന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വനിത കമ്മീഷനില്‍ പരാതി നല്‍കിയ 87കാരിയായ വൃദ്ധയെ അധിക്ഷേപിക്കുന്ന രീതിയില്‍ ജോസഫൈന്‍ വൃദ്ധയുടെ ബന്ധുവിനോട് ഫോണില്‍ സംസാരിച്ചത്. എന്തിനാണ് 87 വയസുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിച്ചതെന്നും ഇത് പോലീസ് സ്‌റ്റേഷനില്‍ കൊടുത്താല്‍ മതിയായിരുന്നില്ലേ എന്നും ജോസഫൈന്‍ ചോദിക്കുകയായിരുന്നു. അയല്‍വാസി മര്‍ദ്ദിച്ചുവെന്ന പരാതിയാണ് വൃദ്ധ നല്‍കിയിരുന്നത്.
National News: രാജ്യത്തെ ഇന്ധനവില വർധന; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി