കണ്ണൂർ: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂർ നൂവേലി മുടശേരി സവാദ് (38) കണ്ണൂരിൽ പിടിയിൽ. ദേശീയ അന്വേഷണ ഏജൻസിയാണ് കണ്ണൂർ മട്ടന്നൂരിൽ നിന്ന് ഇന്നലെ വൈകിട്ട് സവാദിനെ പിടികൂടിയത്.
കുറ്റകൃത്യം നടന്ന 2010 ജൂലൈ നാലിന് ആലുവയിൽ നിന്ന് സവാദ് ബെംഗളുരുവിലേക്ക് കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ, 13 വർഷം രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിലും സവാദിനെ കണ്ടെത്താനായില്ല. പ്രതിയെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന് കരുതിയിരിക്കവേയാണ് കണ്ണൂരിൽ നിന്ന് ഇയാൾ പിടിയിലാകുന്നത്.
കേരള പോലീസ് അന്വേഷിച്ചിരുന്ന കേസ് 2011 മാർച്ചിലാണ് എൻഐഎ ഏറ്റെടുത്തത്. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ കഴിഞ്ഞ വർഷം മാർച്ചിൽ പത്ത് പക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 54 പേജുകളുള്ള കേസിൽ മറ്റു പ്രതികളുടെ വിചാരണ പൂർത്തിയാക്കി. ഒന്നാംഘട്ടത്തിൽ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വിട്ടയച്ചിരുന്നു.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബിരുദ വിദ്യാര്‍ഥികളുടെ 2010ലെ ഇന്റേണല്‍ പരീക്ഷയിലെ ചോദ്യപേപ്പറില്‍ മതനിന്ദ ഉണ്ടെന്നാരോപിച്ച് ഒരുപറ്റം ചെറുപ്പക്കാര്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈകൾ താലിബാൻ രീതിയിൽ വെട്ടിമാറ്റിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2010 ജൂലൈ നാലിനായിരുന്നു സംഭവം. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞതായും കോടതി വ്യക്‌തമാക്കിയിരുന്നു.
അതേസമയം, മുഖ്യപ്രതിയെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ പ്രതികരണവുമായി ടിജെ ജോസഫ് രംഗത്തെത്തി. തന്നെ ഉപദ്രവിച്ച ആളെന്ന നിലയിലാണ് സവാദ് പിടിയിലായതെന്നും ഇതിൽ വ്യക്‌തിപരമായി പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ മുറിപ്പെടുത്തിയ ആളെന്ന നിലയിലാണ് സവാദ് ഒന്നാം പ്രതിയായത്. ആസൂത്രണം നടത്തിയവരും അക്രമത്തിന് ആഹ്വാനം ചെയ്‌തവരുമാണ് ശരിക്കും മുഖ്യപ്രതികളെന്നും ടിജെ ജോസഫ് പറഞ്ഞു.
നിയമവ്യവസ്‌ഥയെ ബഹുമാനിക്കുന്ന പൗരൻ എന്ന നിലയിൽ സവാദിന്റെ അറസ്‌റ്റിൽ സന്തോഷമുണ്ടെങ്കിലും വ്യക്‌തിപരമായി താൽപര്യമൊന്നുമില്ല. എന്തായാലും 13 വർഷക്കാലം ഒളിവിലായിരുന്ന പ്രതിയെ പിടിച്ചതിൽ നിയമപാലകർക്ക് അഭിമാനിക്കാം. അവർക്ക് സമാധാനിക്കം. ഈ കേസിലെ വ്യക്‌തിയെന്ന നിലയിൽ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നും ടിജെ ജോസഫ് പറഞ്ഞു.
Most Read| ശിവസേനയിലെ അയോഗ്യതാ കേസിൽ വിധി ഇന്ന്; ചങ്കിടിപ്പോടെ ഉദ്ധവ്, ഷിൻഡെ പക്ഷങ്ങൾ