കൊല്ലം: ജില്ലയിലെ പരവൂരിൽ അമ്മയ്‌ക്കും മകനും നേരെ സദാചാര ഗുണ്ടായിസം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് പ്രതി ആശിഷ് അറസ്‌റ്റിലായത്. ഇയാൾക്കെതിരെ നേരത്തെയും വിവിധ പരാതികൾ ഉയർന്നതായാണ് വിവരം. വഴിയാത്രക്കാരെ ഇയാൾ സ്‌ഥിരമായി ആക്രമിക്കാറുണ്ടെന്ന് പോലീസും നാട്ടുകാരും വ്യക്‌തമാക്കിയതായും ആക്രമണത്തിന് ഇരയായ അമ്മ മാദ്ധ്യമങ്ങളെ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്‌ച വൈകുന്നേരം കൊല്ലത്തിനടുത്തുള്ള പറവൂരിൽ വച്ചാണ് ഷംല, മകൻ സാലു എന്നിവർക്കെതിരെ പ്രതി സദാചാര ഗുണ്ടായിസം നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ഷംലയുടെ ചികില്‍സ കഴിഞ്ഞ് മടങ്ങുന്ന വഴിയായിരുന്നു ആക്രമണം. റോഡരികില്‍ വാഹനം നിര്‍ത്തിയ ശേഷം ഭക്ഷണം കഴിക്കുന്നതിന് ഇടയിലാണ് ആശിഷ് അനാശാസ്യം ആരോപിച്ച് ഇരുവരെയും ക്രൂരമായി ആക്രമിച്ചത്.
തങ്ങൾ അമ്മയും മകനും ആണെന്ന് പറഞ്ഞപ്പോൾ അതിന് തെളിവ് ആവശ്യപ്പെട്ടതായും, അതിന് പിന്നാലെ ഇരുവരെയും പ്രതി കമ്പിവടി ഉപയോഗിച്ച് അടിച്ചതായും ഷംല വ്യക്‌തമാക്കി. തുടർന്ന് ഇവർ പരവൂർ പോലീസ് സ്‌റ്റേഷനിൽ അഭയം തേടുകയായിരുന്നു. തുടർന്ന് ഇവരുടെ മുറിവുകൾ ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടക്കുന്ന സമയത്ത് അവിടെ ആളുകൾ കൂട്ടം കൂടിയെങ്കിലും ആരും സഹായത്തിനായി മുന്നോട്ട് വന്നില്ലെന്ന് ഷംലയും സാലുവും വ്യക്‌തമാക്കി.
അതേസമയം തന്നെ ഷംലയും സാലുവും പോലീസിൽ പരാതി നൽകിയതറിഞ്ഞ് ഇവർക്കെതിരെ കള്ളപ്പരാതി നൽകാനുള്ള ശ്രമവും പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. ഇരുവരും സഞ്ചരിച്ച വണ്ടിയിടിച്ച് ആട് ചത്തെന്ന പരാതിയുമായി ആശിഷിന്റെ സഹോദരി പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. എന്നാൽ ഇത് കളളപ്പരാതി ആണെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് വ്യക്‌തമാക്കി.
Read also: ഭൂരിപക്ഷം ഹിന്ദുവെങ്കിൽ ഭരണ ഘടനയും സ്‍ത്രീകളും സുരക്ഷിതർ; ബിജെപി നേതാവ്