ടൊറന്റോ: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് കാനേഡിയൻ സർക്കാർ ഒരു മാസത്തേക്ക് കൂടി നീട്ടിയേക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്‌ച അധികൃതർ നടത്തുമെന്നാണ് സൂചന. തീരുമാനം ഇന്ത്യൻ സർക്കാരിനെ മുൻകൂട്ടി അറിയിച്ചതായി കാനഡയിലെ ഒരു മുതിർന്ന ഉദ്യോഗസ്‌ഥൻ സ്‌ഥിരീകരിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
ഏപ്രിൽ 22നാണ് വിലക്ക് ആദ്യം പ്രഖ്യാപിച്ചത്, ഇത് 30 ദിവസത്തേക്കാണ് ഏർപ്പെടുത്തിയത്. പിന്നീട് മെയ് 21ന് 30 ദിവസത്തേക്ക് കൂടി നീട്ടി. നിലവിലെ സാഹചര്യത്തിൽ ഒരുമാസത്തേക്ക് കൂടി നീട്ടാനാണ് സാധ്യത. കോവിഡ് വൈറസ് വകഭേദമായ ഡെൽറ്റ കാനഡയിൽ റിപ്പോർട് ചെയ്യപ്പെട്ടതിനെ തുടർന്ന് ട്രൂഡോ സർക്കാരിനുമേൽ വിഷയത്തിൽ നടപടിയെടുക്കാൻ സമ്മർദ്ദം നിലവിലുണ്ട്.
ഡെൽറ്റ വകഭേദം കൂടുതലുള്ള ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവീസ് അനുവദിക്കരുതെന്ന ആവശ്യവും ശക്‌തമായിരുന്നു. രാജ്യത്ത് ഡെൽറ്റ വകഭേദം വ്യാപകമാവുകയാണ് എന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്. ഇതിന് സാധാരണ വൈറസിനേക്കാൾ പടർന്ന് പിടിക്കാനുള്ള ശക്‌തി വളരെ അധികമാണെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്‌ചയോടെ രാജ്യത്ത് ഇത്തരത്തിലുള്ള രണ്ടായിരത്തിലധികം കേസുകൾ സ്‌ഥിരീകരിച്ചുവെന്നാണ് കനേഡിയൻ പ്രസ് റിപ്പോർട് ചെയ്യുന്നത്. ഇതും വിമാന സർവീസ് വിലക്ക് നീട്ടാൻ കാരണമാണ്.
Read Also: രാമക്ഷേത്ര ട്രസ്‌റ്റ് സെക്രട്ടറിയെ വിമർശിച്ചു; മാദ്ധ്യമ പ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്