ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം രാജ്യത്ത് ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍. നിയമം പ്രായോഗികമാക്കാന്‍ ഇനിയും നാല് മാസം വേണ്ടിവരുമെന്ന് ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയെ അറിയിച്ചു.
കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗം വികെ ശ്രീകണ്‌ഠന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിയമ നിര്‍മാണത്തിനുള്ള കമ്മിറ്റികള്‍ പൗരത്വ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ ക്രമപ്പെടുത്തുന്നതിന് ലോക്‌സഭക്ക് ഏപ്രില്‍ 9 വരേയും രാജ്യസഭക്ക് ജൂലായ് 9 വരെയുമാണ് സമയം അനുവദിച്ചിരിക്കുന്നത്.
2019 ഡിസംബര്‍ 12നാണ് പൗരത്വ നിയമം പാസാക്കിയത്. പുതിയതോ ഭേദഗതി ചെയ്‌തതോ ആയ ഏതെങ്കിലും നിയമം നടപ്പിലാക്കുന്നതിന് പ്രാബല്യത്തില്‍ വന്ന് ആറുമാസത്തിനുള്ളില്‍ ആവശ്യമായ ചട്ടങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. പൗരത്വ നിയമത്തിന് കീഴില്‍ വരുന്ന അഭയാർഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൃത്യമായ ചട്ടം പുറപ്പെടുവിച്ച ശേഷം പൗരത്വത്തിനായി അപേക്ഷ നല്‍കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Read Also: ജീവനക്കാരിയുടെ ആത്‌മഹത്യ; കുറ്റക്കാരനായ ഉദ്യോഗസ്‌ഥനെ കെഎസ്ആർടിസി പിരിച്ചുവിട്ടു